Saturday 23 August 2014

അഞ്ചാം അദ്ധ്യായം



ഭഗവദ്ഗീത മലയാളവ്യാഖ്യാനത്തോടൊപ്പം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സപര്യയുടെ ഭാഗമായി നാല് അദ്ധ്യായങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതാ അഞ്ചാം അദ്ധ്യായവും എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.

സംന്യാസയോഗം





അർജ്ജുനൻ ഉവാച:

സംന്യാസം കർമണാം കൃഷ്ണ
പുനര്യോഗം ച ശംശസി
യത്‌ ശ്രേയ ഏതയോരേകം
തന്മേ ബ്രൂഹീ സുനിശ്ചിതം                                              (1)

അർജ്ജുനൻ പറഞ്ഞു:
അല്ലയോ കൃഷ്ണ! കർമങ്ങളുടെ പരിത്യാഗത്തേയും പിന്നീട്‌ കർമയോഗത്തേയും അങ്ങ്‌ പ്രശംസിച്ചുവല്ലോ, ഇതിൽ ഏതാണ്‌ കൂടുതൽ ശ്രേയസ്‌കരം. ആ ഒന്ന് അങ്ങെനിക്ക്‌ പറഞ്ഞു തന്നാലും.

ശ്രീ ഭഗവാൻ ഉവാച:

സംന്യാസഃ കർമ യോഗശ്ച
നിഃശ്രേയസകരാവുഭൗ
തയോസ്തു കർമസന്യാസാത്‌
കർമയോഗോ വിശിഷ്യതേ                                              (2)

ശ്രീ ഭഗവാൻ പറഞ്ഞു:
സംന്യാസവും കർമയോഗവും രണ്ടും മോക്ഷപ്രദമാകുന്നു. എന്നാൽ അവയിൽ കർമസന്യാസത്തേക്കാൾ വിശിഷ്ടം കർമയോഗമാണ്‌.

ജ്ഞേയഃ സ നിത്യസംന്യാസീ
യോ ന ദ്വേഷ്ടി ന കാംക്ഷതി
നിർദ്വന്ദ്വോ ഹി മഹാബാഹോ
സുഖം ബന്ധാത്‌ പ്രമുച്യതേ                                             (3)

മഹാബാഹുവായ അർജ്ജുന, യാതൊരാൾ ദ്വേഷിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നില്ലയോ അവൻ നിത്യസന്യാസിയാണെന്ന് അറിഞ്ഞുകൊള്ളണം. സുഖം, ദുഃഖം, രാഗം, ദ്വേഷം മുതലായ ദ്വന്ദ്വങ്ങളില്ലാത്തവൻ ബന്ധങ്ങളിൽ നിന്നും എളുപ്പം മുക്തനാവുന്നു.( സംന്യാസത്തിന്റെ മാനദണ്ഡം ഈ നിർദ്വന്ദ്വാവസ്ഥയാണ്‌ )

സാംഖ്യയോഗൗ പൃഥക്‌ ബാലാഃ
പ്രവദന്തി ന പണ്ഡിതാഃ
ഏകമപ്യാസ്ഥിതഃ സമ്യക്‌
ഉഭയോർവ്വിന്ദതേ ഫലം                                                   (4)

സാംഖ്യവും, കർമയോഗവും വേറെയാണെന്ന് ബാലന്മാർ (അറിവു കുറഞ്ഞവർ) മാത്രമേ പറയൂ. പണ്ഡിതന്മാർ അങ്ങനെ പറയില്ല. ഇവയിൽ ഏതെങ്കിലും ഒന്ന് വേണ്ടവിധം അനുഷ്ടിക്കുന്നവൻ രണ്ടിന്റേയും ഫലത്തെ പ്രാപിക്കുന്നു. ( രണ്ടിന്റേയും ഫലം ഒന്നുതന്നെ എന്ന് അടുത്ത ശ്ലോകം വ്യക്തമാക്കുന്നു)

യത്‌ സാംഖ്യൈഃ പ്രാപ്യതേ സ്ഥാനം
തദ്യോഗൈരപി ഗമ്യതേ
ഏകം സാംഖ്യം ച യോഗം ച
യഃ പശ്യതി സ പശ്യതി                                                    (5)

സാംഖ്യന്മാർ ( ജ്ഞാന നിഷ്ഠന്മാരായ സന്യാസിമാർ) ഏതു സ്ഥാനത്തെ പ്രാപിക്കുന്നുവോ ആ സ്ഥാനം തന്നെ കർമയോഗികളും പ്രാപിക്കുന്നു. ആര്‌ ജ്ഞാനയോഗത്തേയും ( സാംഖ്യം) കർമയോഗത്തേയും ഒന്നായികാണുന്നുവോ അവൻ തത്ത്വത്തെ അറിയുന്നവനാണ്‌.

സംന്യാസസ്തു മഹാബാഹോ
ദുഃഖമാപ്തുമയോഗതഃ
യോഗയുക്തോ മുനിർബ്രഹ്മ
ന ചിരേണാധിഗച്ഛതി                                                      (6)

മഹാബാഹുവായ അർജ്ജുന, സംന്യാസമാകട്ടെ, കർമയോഗമനുഷ്ഠിക്കാതെ പ്രാപിക്കാൻ പ്രയാസമാണ്‌. കർമയോഗയുക്തനായ മുനി വേഗത്തിൽ ബ്രഹ്മപദം പ്രാപിക്കുന്നു.

യോഗയുക്തോ വിശുദ്ധാത്മാ
വിജിതാത്മാ ജിതേന്ദ്രിയഃ
സർവഭൂതാത്മഭൂതാത്മാ
കൂർവന്നപി ന ലിപ്യതേ                                                 (7)

ഇന്ദ്രീയങ്ങളെ ജയിച്ചവനും മനോമാലിന്യമില്ലാത്തവനും മനസ്സിലെ വിക്ഷോഭങ്ങളെ അടക്കിയവനും സകല ജീവരാശികളുടേയും ആത്മാവും തന്റെ ആത്മാവും ഒന്നുതന്നെയെന്ന് സാക്ഷാത്കരിച്ചവനുമായ കർമയോഗി കർമം ചെയ്താലും അതു ബന്ധകാരണമാകുന്നില്ല.

നൈവ കിഞ്ചിത്‌ കരോമീതി
യുക്തോ മന്യേത തത്ത്വവിത്‌
പശ്യൻ ശൃണ്വൻ സ്പൃശൻ ജിഘ്രൻ
അശ്നൻ ഗച്ഛൻ സ്വപൻ ശ്വസൻ                                     (8)

പ്രലപൻ വിസ്യജൻ ഗൃഹ്ണൻ
ഉന്മിഷൻ നിമിഷന്നപി
ഇന്ദിയാണീന്ദ്രിയാർഥേഷു
വർത്തന്ത ഇതിധാരയൻ                                                 (9)

ആത്മ തത്ത്വത്തെ അറിഞ്ഞ യോഗി കാണുന്നവനും കേൾക്കുന്നവനും തൊടുന്നവനും ഘ്രാണിക്കുന്നവനും ഭക്ഷിക്കുന്നവനും നടക്കുന്നവനും ഉറങ്ങുന്നവനും ശ്വസിക്കുന്നവനും സംസാരിക്കുന്നവനും വിസർജ്ജിക്കുന്നവനും എടുക്കുന്നവനും കൺമിഴിക്കുകയും കണ്ണടയ്ക്കുകയുമൊക്കെ ചെയ്യുന്നുവെങ്കിലും 'ഇന്ദ്രിയങ്ങൾ അവയുടെ വിഷയങ്ങളിൽ പ്രവർത്തിക്കുകയാണ്‌ ' എന്നു ധരിച്ചിട്ട്‌ 'ഞാൻ ഒന്നും ചെയ്യുന്നില്ല ' എന്നു വിചാരിക്കുന്നു.

ബ്രഹ്മണ്യാധായ കർമാണി
സംഗം ത്യക്ത്വാ കരോതി യഃ
ലിപ്യതേ ന സ പാപേന
പദ്മപത്രമിവാംഭസാ                                                      (10)

യാതൊരാൾ ഫലാസക്തി ഉപേക്ഷിച്ച്‌ കർമങ്ങളെല്ലാം ബ്രഹ്മാർപ്പണമായി ചെയ്യുന്നുവോ അയാൾ, വെള്ളത്താൽ താമരയില നനയ്ക്കപ്പെടാത്തതുപോലെ പാപത്താൽ ലേപനം ചെയ്യപ്പെടുന്നില്ല.

കായേന മനസാ ബുദ്ധ്യാ
കേവലൈരിന്ദ്രിയൈരപി
യോഗിനഃ കർമ കുർവന്തി
സംഗം ത്യക്ത്വാത്മശുദ്ധയേ                                            (11)

കർമയോഗികൾ ആസക്തി ഇല്ലാതെ ആത്മശുദ്ധിക്കായി ശരീരം കൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും കേവലം ഇന്ദ്രിയങ്ങളെക്കൊണ്ടും കർമം ചെയ്യുന്നു.

യുക്തഃ കർമഫലം ത്യക്ത്വാ
ശാന്തിമാപ്നോതി നൈഷ്ഠികീം
അയുക്തഃ കാമകാരേണ
ഫലേ സക്തോ നിബദ്ധ്യതേ                                           (12)

കർമയോഗി കർമഫലത്തെ ഉപേക്ഷിച്ചിട്ട്‌ പരമമായ ശാന്തിയെ പ്രാപിക്കുന്നു. യോഗബുദ്ധിയില്ലാത്തവനാകട്ടെ കാമനകളുടെ പ്രേരണയാൽ ഫലത്തിൽ ആസക്തിയുള്ളവനായി കർമത്താൽ ബദ്ധനായിത്തീരുന്നു.

സർവകർമാണി മനസാ
സംന്യസ്യാസ്തേ സുഖം വശീ
നവദ്വാരേ പുരേ ദേഹീ
നൈവകുർവൻ ന കാരയൻ                                              (13)

ഇന്ദ്രിയ മനോബുദ്ധികളെ സ്വാധീനമാക്കിയിട്ടുള്ള ദേഹി (ജിതേന്ദ്രിയൻ) സകല കർമങ്ങളേയും മനസ്സുകൊണ്ടു പരിത്യജിച്ചിട്ട്‌ ഒൻപത്‌ ദ്വാരങ്ങളുള്ള പുരത്തിൽ ഒന്നും ചെയ്യാതെയും ചെയ്യിക്കാതെയും സുഖമായിരിക്കുന്നു.
( പുരത്തിന്‌ പട്ടണമെന്നും ശരീരമെന്നും അർത്ഥമുണ്ട്‌. ശരീരത്തിലെ ഒൻപത്‌ ദ്വാരങ്ങൾ- കണ്ണ്‌ 2, ചെവി 2, നാസാദ്വാരങ്ങൾ 2, വായ 1, വിസർജ്ജനേന്ദ്രിയങ്ങൾ 2 എന്നിവയാണ്‌ )

ന കർത്തൃത്വം ന കർമാണി
ലോകസ്യ സൃജതി പ്രഭുഃ
ന കർമഫലസംയോഗം
സ്വഭാവസ്തു പ്രവർത്തതേ                                                  (14)

ഈശ്വരൻ കർത്തൃത്വത്തെയോ, കർമങ്ങളേയോ സൃഷ്ടിക്കുന്നില്ല. കർമഫലത്തോട്‌ അവയെ ബന്ധിപ്പിക്കുന്നുമില്ല. എന്നാൽ പ്രകൃതിയാവട്ടെ ഇതെല്ലാം പ്രവർത്തിക്കുന്നു.

നാദത്തെ കസ്യചിത്‌ പാപം
ന ചൈവ സുകൃതം വിഭുഃ
അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ജന്തവഃ                                                       (15)

ഈശ്വരൻ ആരുടേയും പാപത്തെ ഏറ്റെടുക്കുന്നില്ല, ആരുടേയും പുണ്യത്തേയും സ്വീകരിക്കുന്നില്ല. അജ്ഞാനത്താൽ ജ്ഞാനം മറയ്ക്കപ്പെട്ടിരിക്കുന്നു, അതുകൊണ്ട്‌ ജീവികൾ മോഹിതരാകുന്നു.

ജ്ഞാനേന തു തദജ്ഞാനം
യേഷാം നാശിതമാത്മനഃ
തേഷാമാദിത്യ വത്‌ ജ്ഞാനം
പ്രകാശയതി തത്പരം                                                        (16)

എന്നാൽ ആരുടെ അജ്ഞാനമാണോ ആത്മജ്ഞാനത്താൽ നശിപ്പിക്കപ്പെടുന്നത്‌, അവരുടെ ആ ജ്ഞാനം സൂര്യനെപ്പോലെ പരമാത്മ ചൈതന്യത്തെ പ്രകാശിപ്പിക്കുന്നു.

തദ്ബുദ്ധയസ്തദാത്മാനഃ
തന്നിഷ്ഠാസ്തത്‌ പരായണാഃ
ഗച്ഛന്ത്യപുനരാവൃത്തിം
ജ്ഞാനനിർദ്ധൂത കല്‌മഷാഃ                                                (17)

പരമാത്മാവിനെ അറിഞ്ഞവരും അതു തന്നെ താനെന്നറിഞ്ഞവരും അതിൽത്തന്നെ നിഷ്ഠയുള്ളവരും, അതിനെത്തന്നെ അപ്പോഴും ആശ്രയിക്കുന്നവരുമായ യോഗികൾ ജ്ഞാനത്താൽ പാപം അകന്നവരായിട്ട്‌ പുനർജ്ജന്മമില്ലാത്ത പരമപദത്തെ പ്രാപിക്കുന്നു.

വിദ്യാവിനയസമ്പന്നേ
ബ്രാഹ്മണ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച
പണ്ഡിതാഃ സമദർശിനഃ                                                     (18)

വിദ്യയും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും ശ്വാവിലും, ശ്വാവിനെ തിന്നുന്നവനിലും ആത്മജ്ഞാനികൾ സമദർശികളായിരിക്കുന്നു.

ഇഹൈവ തൈർജ്ജിതഃ സർഗോ
യേഷാം സാമ്യേ സ്ഥിതം മനഃ
നിർദോഷം ഹി സമം ബ്രഹ്മ
തസ്മാത്‌ ബ്രഹ്മണി തേ സ്തിതാഃ                                            (19)

ആരുടെ മനസ്സ്‌ സർവവും സമമാണെന്ന ബോധത്തിൽ സ്ഥിതിചെയ്യുന്നുവോ, അവർ ഈ ജന്മത്തിൽതന്നെ സംശാരത്തെ ജയിച്ചിരിക്കുന്നു. എന്തെന്നാൽ ബ്രഹ്മം ദോഷരഹിതവും സമവുമാണ്‌. അതുകൊണ്ട്‌ അവർ ബ്രഹ്മത്തിൽതന്നെ സ്ഥിതിചെയ്യുന്നു.

ന പ്രഹൃഷ്യേത്‌ പ്രിയം പ്രാപ്യ
നോദ്വിജേത്‌ പ്രാപ്യചാപ്രിയം
സ്ഥിരബുദ്ധിരസമ്മൂഢോ
ബ്രഹ്മവിദ്‌ ബ്രഹ്മണി സ്ഥിതഃ                                              (20)

സ്ഥിരബുദ്ധിയും മോഹത്തിൽ നിന്നും മോചിതനും, ബ്രഹ്മനിഷ്ഠനുമായ ബ്രഹ്മജ്ഞാനി ഇഷ്ടമായത്‌ കിട്ടുമ്പോൾ സന്തോഷിക്കുകയോ അനിഷ്ടകരമായത്‌ ലഭിക്കുമ്പോൾ വ്യാകുലപ്പെടുകയോ ചെയ്യുന്നില്ല.

ബാഹ്യസ്പർശേഷ്വസക്താത്മാ
വിന്ദത്യാത്മനി യത്‌ സുഖം
സ ബ്രഹ്മയോഗയുക്താത്മാ
സുഖമക്ഷയ്യമശ്‌നുതേ                                                            (21)

ബാഹ്യേന്ദ്രിയവിഷയങ്ങളിൽ ആസക്തിയില്ലാത്തവൻ ആത്മാവിൽ തന്നെ സുഖം കണ്ടെത്തുന്നു. ബ്രഹ്മത്തിൽ ഐക്യം പ്രാപിച്ച ആത്മാവോടുകൂടിയ അവൻ ഒരിക്കലും നശിക്കാത്ത സുഖം അനുഭവിക്കുന്നു.

യേഹി സംസ്പർശജാ ഭോഗാഃ
ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൗന്തേയ
നതേഷു രമതേ ബുധഃ                                                            (22)

വിഷയസമ്പർക്കത്തിൽ നിന്നുമുണ്ടാകുന്ന സുഖാനുഭവങ്ങൾ ഏതൊക്കെയാണോ അവയെല്ലാം ദുഃഖകാരണങ്ങൾ തന്നെയാണ്‌. എന്തെന്നാൽ അവയ്ക്ക്‌ ആദിയും അവസാനവുമുണ്ട്‌. അതിനാൽ അല്ലയോ അർജ്ജുന! ജ്ഞാനികൾ അവയിൽ രമിക്കുന്നില്ല.

ശക്നോതീഹൈവ യഃ സോഢും
പ്രാക്ശരീരവിമോക്ഷണാത്‌
കാമക്രോധോത്ഭവം വേഗം
സ യുക്തഃ സ സുഖീ നരഃ                                                      (23)

ഏതൊരുവൻ ശരീരം ഉപേക്ഷിക്കുന്നതിന്‌ മുൻപ്‌ ഈ ലോകത്തിൽ വച്ചുതന്നെ കാമക്രോധങ്ങളിൽ നിന്നുണ്ടാകുന്ന ക്ഷോഭത്തെ ജയിക്കാൻ ശക്തനാകുന്നുവോ ആ മനുഷ്യൻ യോഗിയാകുന്നു. അയാൾ ശാശ്വതമായ സുഖവും അനുഭവിക്കുന്നു.

യോfന്തഃ സുഖോƒന്തരാരാമഃ
തഥാന്തർജ്യോതിരേവ യഃ
സ യോഗീ ബ്രഹ്മനിർവാണം
ബ്രഹ്മഭൂതോƒധിഗച്ഛതി                                                          (24)

യാതൊരുവൻ ആത്മാവിൽ തന്നെ സുഖം കണ്ടെത്തുകയും അതിൽ തന്നെ വിഹരിക്കുകയും ആത്മപ്രകാശത്തെ  കാണുകയും ചെയ്യുന്നുവോ ആ യോഗി ബ്രഹ്മമായി ഭവിച്ചിട്ട്‌ ബ്രഹ്മനിർവാണത്തെ (മോക്ഷത്തെ) പ്രാപിക്കുന്നു.

ലഭന്തേ ബ്രഹ്മനിർവാണം
ഋഷയഃ ക്ഷീണകല്‌മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ
സർവഭൂതഹിതേ രതാഃ                                                           (25)

പാപം നശിച്ചവരും സംശയങ്ങളെല്ലാം നീങ്ങിയവരും ആത്മനിയന്ത്രണം സാധിച്ചവരും സർവജീവികളുടേയും നന്മയിൽ തൽപരരുമായ ഋഷികൾ മോക്ഷത്തെ പ്രാപിക്കുന്നു.

കാമക്രോധവിയുക്താനാം
യതീനാം യതചേതസാം
അഭിതോ ബ്രഹ്മനിർവാണം
വർത്തതേ വിദിതാത്മനാം                                                     (26)

കാമക്രോധങ്ങളിൽ നിന്ന് മുക്തരായവരും മനസ്സിനെ നിയന്ത്രിച്ചവരും ആത്മജ്ഞാനം നേടിയവരുമായ യതികൾക്ക്‌ ബ്രഹ്മാനന്ദം എങ്ങും നിറഞ്ഞിരിക്കുന്നു.

സ്പർശാൻ കൃത്വാ ബഹിർ ബാഹ്യാൻ
ചക്ഷുശ്ചൈവാന്തരേ ഭ്രുവോഃ
പ്രാണാപാനൗ സമൗ കൃത്വാ
നാസാഭ്യന്തരചാരിണൗ                                                          (27)

യതേന്ദ്രിയ മനോബുദ്ധിർ
മുനിർ മോക്ഷപരായണഃ
വിഗതേച്ഛാഭയക്രോധഃ
യഃ സദാ മുക്ത ഏവസഃ                                                          (28)

ഏതൊരു മുനി മോക്ഷത്തെ മാത്രം ലക്ഷ്യമാക്കി ബാഹ്യവിഷയങ്ങളെ ഉള്ളിൽ പ്രവേശിക്കാനനുവദിക്കാതെ പുറത്തു നിർത്തിയിട്ട്‌ ദൃഷ്ടിയെ ഭ്രൂമധ്യത്തിൽ ഉറപ്പിച്ച്‌ നാസാദ്വാരങ്ങളിലൂടെ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന പ്രാണവായുവിനെയും, അപാനവായുവിനേയും സമമാക്കി ഇന്ദ്രിയങ്ങൾ , മനസ്സ്‌, ബുദ്ധി ഇവയെ അടക്കികൊണ്ട്‌ ഇച്ഛ, ഭയം, ക്രോധം ഇവ ഇല്ലാത്തവനായി ഭവിക്കുന്നുവോ അവൻ എപ്പോഴും മുക്തൻ തന്നെയാകുന്നു.

ഭോക്താരം യജ്ഞതപസാം
സർവലോക മഹേശ്വരം
സുഹൃദം സർവ ഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി                                                   (29)

യജ്ഞങ്ങളുടേയും തപസ്സുകളുടേയും ഫലം അനുഭവിക്കുന്നവനായും സകല ലോകങ്ങൾക്കും മഹേശ്വരനായും എല്ലാ ജീവികളുടേയും സുഹൃത്തായും എന്നെ അറിയുന്ന യോഗി ശാന്തിയെ പ്രാപിക്കുന്നു.

ഇതി ശ്രീമദ്‌ ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
കർമസംന്യാസയോഗോ നാമ
പഞ്ചമോfധ്യായഃ

അഞ്ചാം അധ്യായം കഴിഞ്ഞു.










മറ്റ്  അദ്ധ്യായങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.

അർജ്ജുനവിഷാദയോഗം ( ഒന്നാം അദ്ധ്യായം )    

സാംഖ്യയോഗം ( രണ്ടാം അദ്ധ്യായം )

കർമയോഗം ( മൂന്നാം അധ്യായം)

ജ്ഞാനകർമ സംന്യാസയോഗം ( നാലാം അദ്ധ്യായം )


മറ്റ്  വിഷയങ്ങൾ 

1. ഭഗവദ്ഗീത ശ്ലോകങ്ങളും മലയാള വ്യാഖ്യാനവും  ( പൂമുഖം )

2. ഗീത അതിവിശിഷ്ടമായ പൂച്ചെണ്ട് (ആമുഖം)   

3. സാംഖ്യദർശനത്തിന്റെ പ്രാധാന്യം ( പഠനം)

4. ശ്രീ ശങ്കരാചാര്യർ (ലേഖനം )

5. ധ്യാനമന്ത്രങ്ങൾ (ഉപാസനാ  മന്ത്രങ്ങൾ )















       





Thursday 10 July 2014




ധർമ്മം വിദ്വാനാണ് ചൊല്ലേണ്ടത്  
എന്നാണ് മനീഷികൾ പറയുന്നത് , ധർമ്മം എന്തെന്ന് ചോദിച്ചിട്ട് അതിന് മറുപടി പറഞ്ഞു കൊടുക്കാത്തവന് പാപം ഉണ്ടാവുകയും ചെയ്യും.
                          -- കൃഷ്ണവാക്യം
                          ( മഹാഭാരതം -- ശാന്തിപർവം )


ശ്രീമദ്‌ ഭഗവദ്ഗീത 



നാലാം അദ്ധ്യായം
ജ്ഞാനകർമ സംന്യാസയോഗം




(കർമ്മയോഗത്തിന്റെ തത്വങ്ങൾ കൂടുതൽ വിശദീകരിക്കുകയും, അവതാരതത്വം, ചാതുർവർണ്ണ്യം, കർമ്മാകർമങ്ങളുടെ രഹസ്യം,യജ്ഞത്തിന്റെ പ്രയോജനം മുതലായവ വിവരിക്കുകയുമാണ്‌ ഈ അദ്ധ്യായത്തിൽ ചെയ്യുന്നത്‌ )

ശ്രീഭഗവാൻ ഉവാച:
ഇമം വിവസ്വതേ യോഗം
പ്രോക്തവാനഹമവ്യയം
വിവസ്വാൻ മനവേ പ്രാഹ
മനൂരിക്ഷ്വാകവേ ƒബ്രവീത്‌                                                (1)
ശ്രീ ഭഗവാൻ പറഞ്ഞു:
നാശരഹിതമായ ഈ യോഗത്തെ ഞാൻ ആദ്യം സൂര്യന്‌ ഉപദേശിച്ചു. സൂര്യൻ അത്‌ മനുവിന്‌ ഉപദേശിച്ചു. മനു തന്റെ പുത്രനായ ഇക്ഷ്വാകുവിനും അത്‌ ഉപദേശിച്ചു.

എവം പരമ്പരാ പ്രാപ്തം
ഇമം രാജർഷയോ വിദുഃ
സ കാലേനേഹ മഹതാ
യോഗോ നഷ്ടഃ പരംതപ                                                    (2)

ഇപ്രകാരം പരമ്പരാഗതമായ കർമ്മയോഗത്തെ രാജർഷികൾ അറിഞ്ഞിരുന്നു. ആ യോഗം ദീർഘകാലം കൊണ്ട്‌ ഈ ലോകത്തിൽ നിന്നും നഷ്ടമായിപ്പോയി.

സ ഏവായം മയാ തേƒദ്യ
യോഗഃ പ്രോക്തഃ പുരാതനഃ
ഭക്തോƒസി മേ സഖാ ചേതി
രഹസ്യം ഹ്യേതദുത്തമം                                                       (3)

അല്ലയോ അർജ്ജുന ! നീ എന്റെ ഭക്തനും സഖാവും ആണെന്നതുകൊണ്ട്‌ കർമ്മയോഗത്തെ ഇപ്പോൾ നിനക്കായി എന്നാൽ ഉപദേശിക്കപെട്ടു, എന്തുകൊണ്ടെന്നാൽ ഇത്‌ രഹസ്യവും ഉത്തമവുമാകുന്നു.

അർജ്ജുനൻ ഉവാച:

അപരം ഭവതോ ജന്മ
പരം ജന്മ വിവസ്വത:
കഥ മേതദ്‌ വിജ്ഞാനീയം
ത്വമാദൗ പ്രോക്തവാനീതി                                                  (4)

അർജ്ജുനൻ പറഞ്ഞു: 

അങ്ങയുടെ ജനനം ഇപ്പോൾ, സൂര്യന്റെ ജനനം വളരെ മുൻപും എന്നിരിക്കെ, ആദികാലത്ത്‌ അങ്ങിതു സൂര്യന്‌ ഉപദേശിച്ചു എന്നുപറയുന്നതിനെ എങ്ങനെ മനസ്സിലാക്കും?

ശ്രീഭഗവാൻ ഉവാചഃ:

ബഹൂനി മേ വ്യതീതാനി
ജ്ന്മാനി തവ ചാർജുന
താന്യഹം വേദ സർവാണി
നത്വം വേത്ഥ പരന്തപ                                                     (5)

ശ്രീഭഗവാൻ പറഞ്ഞു:

അല്ലയോ അർജ്ജുന!
എനിക്കും, നിനക്കും അനേകം ജന്മങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു. അവയെല്ലാം ഞാനറിയുന്നു, എന്നാൽ നീ അതറിയുന്നില്ല.

 അജോƒപി സന്നവ്യയാത്മാ
ഭൂതാനാമീശ്വരോfപി സാൻ
പ്രകൃതിം സ്വാമധിഷ്ഠായ
സംഭവാമ്യാത്ഥമായയാ                                                      (6)

ജനിക്കാത്തവനും, നാശമില്ലാത്തവനുമാണെങ്കിലും, എല്ലാ ജീവജാലങ്ങളുടേയും ഈശ്വരനുമാണെങ്കിലും, സ്വപ്രകൃതിയെ ആശ്രയിച്ച്‌ സ്വന്തം മായാശക്തിയാൽ ഞാൻ ജന്മമെടുക്കുന്നു.( എല്ലാ ജീവജാലങ്ങളും സ്വന്തം കർമ്മഫലത്താൽ ബന്ധിതരായി അസ്വതന്ത്രരായി ജനിക്കുന്നു. എന്നാൽ ഭഗവാൻ സ്വന്തം ഇച്ഛക്കനുസരിച്ച്‌ തനിക്കധീനമായ ഉപാധികളെ സ്വീകരിച്ച്‌ സ്വതന്ത്രനായി അവതാരമെടുക്കുന്നു.)

യദാ യദാ ഹി ധർമസ്യ
ഗ്‌ളാനിർ ഭവതി ഭാരത!
അഭ്യുത്ഥാനമധർമസ്യ
തദാത്മാനം സൃജാമ്യഹം                                                    (7)

അല്ലയോ അർജ്ജുന! എപ്പോഴൊക്കെ ധർമത്തിനു തളർച്ചയും അധർമത്തിനു ഉയർച്ചയും സംഭവിക്കുന്നുവോ അപ്പോഴൊക്കെ ഞാൻ ജന്മമെടുക്കുന്നു.

പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്‌കൃതാം
ധർമസംസ്ഥാപനാർഥായ
സംഭവാമി യുഗേ യുഗേ                                                      (8)

സന്മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവരെ സംരക്ഷിക്കാനും അധർമത്തിൽ ജീവിക്കുന്ന ദുർജനങ്ങളെ നശിപ്പിക്കാനും , ധർമത്തെ നിലനിർത്താനുമായി ഞാൻ യുഗങ്ങൾതോറും ജന്മമെടുക്കുന്നു.

ജന്മ കർമ്മ ച മേ ദിവ്യം
ഏവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനർജന്മ
നൈതി മാമേതി സോfർജുന                                               (9)

അല്ലയോ അർജ്ജുന! എന്റെ ദിവ്യമായ ജന്മവും കർമ്മവും ഇപ്രകാരം താത്ത്വികമായി ആരറിയുന്നുവോ അവൻ ശരീരത്തെ ത്യജിച്ചിട്ട്‌ ( മരിച്ചിട്ട്‌ ) പിന്നെ പുനർജന്മത്തെ പ്രാപിക്കുന്നില്ല: എന്നെ പ്രാപിക്കുന്നു.

വീതരാഗഭയക്രോധാ
മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ
പൂതാ മദ്ഭാവമാഗതാഃ                                                         (10)

രാഗം, ഭയം, ക്രോധം എന്നിവ ഇല്ലാത്തവരായി എന്നിൽ ലീനമായ മനസ്സോടെ എന്നെത്തന്നെ ആശ്രയിച്ച്‌ അനേകം പേർ ജ്ഞാന തപസ്സിനാൽ ആത്മസാക്ഷാത്കാരത്തെ ( എന്റെ ഭാവത്തെ ) പ്രാപിച്ചിട്ടുണ്ട്‌. ( ആത്മസാക്ഷാത്കാരത്ത്നുള്ള മാർഗ്ഗം എന്താണെന്ന് ഇവിടെ വ്യക്തമാക്കുന്നു )

യേ യഥാമാം പ്രപദ്യന്തേ
താം സ്തഥൈവ ഭജാമ്യഹം
മമ വർത്‌മാനുവർത്തന്തേ
മനുഷ്യാഃ പാർത്ഥ, സർവ്വശഃ                                                  (11)

ഏവർ എപ്രകാരം എന്നെ ഭജിക്കുന്നുവോ അവരെ അപ്രകാരം തന്നെ ഞാൻ അനുഗ്രഹിക്കുന്നു. അല്ലയോ അർജ്ജുന! മനുഷ്യർ എല്ലാ വിധത്തിലും എന്റെ മാർഗത്തെത്തന്നെ അനുസരിക്കുന്നു.

കാംക്ഷന്തഃ കർമ്മണാം സിദ്ധിം
യജന്ത ഇഹദേവതാഃ
ക്ഷിപ്രം ഹി മാനുഷേ ലോകേ
സിദ്ധിർ ഭവതി കർമ്മജാ                                                       (12)

കർമ്മങ്ങളുടെ ഫലത്തെ ആഗ്രഹിക്കുന്നവർ ഈ ലോകത്തിൽ ദേവതകളെ ഉപാസിക്കുന്നു, എന്തെന്നാൽ മനുഷ്യ ലോകത്തിൽ കർമ്മത്തിൽ നിന്നുള്ള ഫലസിദ്ധി വേഗത്തിൽ ഉണ്ടാകുന്നു.


ചാതുർവർണ്ണ്യം മയാസൃഷ്ടം
ഗുണകർമ വിഭാഗശഃ
തസ്യ കർത്താരമപി മാം
വിദ്ധ്യകർത്താരമവ്യയം                                                           (13)

ഗുണങ്ങളുടേയും, കർമ്മങ്ങളുടേയും അടിസ്ഥാനത്തിൽ നാലു വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടു ( ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ). അതിന്റെ കർത്താവാണ്‌ ഞാനെങ്കിലും നാശരഹിതനായ എന്നെ യഥാർത്ഥത്തിൽ അകർത്താവെന്ന് തന്നെ അറിഞ്ഞാലും.( സത്വം, രജസ്സ്‌, തമസ്സ്‌ എന്നീ ഗുണങ്ങളുടേയും, കർമ്മങ്ങളുടേയും വിഭാഗമനുസരിച്ച്‌ സൃഷ്ടിക്കപ്പെട്ട്‌ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ വർണ്ണങ്ങൾക്ക്‌ പിൽക്കാലത്തുണ്ടായ ജാതിവ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ല.)

ന മാം കർമാണി ലിംബന്തി
ന മേ കർമഫലേ സ്പൃഹാ
ഇതി മാം യോഭിജാനാതി
കർമഭിർ ന സ ബദ്ധ്യതേ                                                          (14)

കർമ്മങ്ങൾ എന്നെ സ്പർശിക്കുന്നില്ല. കർമഫലത്തിൽ എനിക്ക്‌ ആഗ്രഹവുമില്ല. ഇങ്ങനെ എന്നെ ആരറിയുന്നുവോ അവൻ കർമ്മങ്ങളാൽ ബന്ധിക്കപ്പെടുന്നില്ല.( കർമഫലത്തിൽ ആസക്തിയില്ലാതെ കർമങ്ങൾ ചെയ്യുന്നവർക്ക്‌ കർമ്മങ്ങൾ ബന്ധനങ്ങളാവില്ലെന്ന് ഓർക്കുക )

ഏവം ജ്ഞാത്വാ കൃതം കർമ
പൂർവൈരപി മുമുക്ഷുഭിഃ
കുരു കർമൈവ തസ്മാത്‌ ത്വം
പൂർവൈവഃ പൂർവതരം കൃതം                                                     (15)

ഇപ്രകാരം അറിഞ്ഞിട്ട്‌ പണ്ടത്തെ മുമുക്ഷുക്കൾ ( മോക്ഷമാഗ്രഹിക്കുന്നവർ) കർമ്മം ചെയ്തു. അതുകൊണ്ട്‌ പൂർവ്വികന്മാർ പണ്ടു പണ്ടേ ചെയ്ത പ്രകാരം തന്നെ നീയും കർമം ചെയ്താലും.

കിം കർമ കിമകർമേതി
കവയോƒപ്യത്ര മോഹിതാഃ
തത്‌ തേ കർമ പ്രവക്ഷ്യാമി
യത്‌ ജ്ഞാത്വാ മോക്ഷ്യസേƒശുഭാത്‌                                          (16)

കർമം എന്ത്‌ അകർമം എന്ത്‌ എന്നു നിശ്ചയിക്കുന്നതിൽ ജ്ഞാനികൾ പോലും വിഷമിക്കുന്നു. ഏതൊന്നിനെയറിഞ്ഞാൽ അശുഭമായതിൽ നിന്നു നീ മുക്തനാവുമോ ആ കർമത്തെ ഞാൻ നിനക്ക്‌ പറഞ്ഞു തരാം.

കർമണ‍ാ ഹ്യപി ബോദ്ധവ്യം
ബോദ്ധവ്യം ച വികർമണഃ
അകർമണശ്ച ബോദ്ധവ്യം
ഗഹനാ കർമണോ ഗതിഃ                                                         ( 17 )
  
കർമത്തിൽ അകർമത്തെയും അകർമത്തിൽ കർമത്തെയും ആര്‌ കാണുന്നുവോ അയാൾ മനുഷ്യരിൽ വച്ച്‌ ബുദ്ധിമാനാകുന്നു. അവൻ യോഗിയും കർമങ്ങൾ പൂർണമായി ചെയ്യുന്നവനുമാകുന്നു.

യസ്യ സർവേ സമാരംഭാഃ
കാമസങ്കൽപ വർജിതാഃ
ജ്ഞാനാഗ്നി ദഗ്ദ്ധകർമാണം
തമാഹുഃ പണ്ഡിതം ബുധാഃ                                                       (19)

ആരുടെ കർമങ്ങളെല്ലാം , ആഗ്രഹങ്ങളും സങ്കൽപങ്ങളും ഇല്ലാത്തതായിരിക്കുന്നുവോ , ജ്ഞാനാഗ്നിയിൽ കർമമെല്ലാം ദഹിപ്പിച്ച അയാളെ അറിവുള്ളവർ പണ്ഡിതൻ എന്നു വിളിക്കുന്നു.

ത്യക്ത്വാ കർമഫലാസംഗമം
നിത്യതൃപ്തോ നിരാശ്രയഃ
കർമാണ്യഭി പ്രവൃത്തോƒപി
നൈവ കിജ്ഞിത് കരോതി സഃ                                                (20)

കർമഫലത്തിലുള്ള ആസക്തി ഉപേക്ഷിച്ച്‌ എപ്പോഴും സംതൃപ്തനും, മറ്റൊന്നിനേയും ആശ്രയിക്കാത്തവനുമായ ആൾ കർമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവനായാലും ഒന്നും ചെയ്യുന്നില്ല തന്നെ.

നിരാശീർ യതചിത്താത്മാ
ത്യക്തസർവപരിഗ്രഹഃ
ശാരീരം കേവലം കർമ
കുർവൻ നാപ്നോതി കിൽബിഷം                                             (21)

ഒന്നും ആശിക്കാത്തവനായി , മനസ്സും ഇന്ദ്രീയങ്ങളും അടക്കി തന്റെ എല്ലാ സമ്പാദ്യങ്ങളും ത്യജിച്ച്‌, ശാരീകാവശ്യത്തിന്‌ മാത്രമായി കർമം ചെയ്യുന്നവൻ പാപത്തെ പ്രാപിക്കുന്നില്ല.

യദൃച്ഛാ ലാഭസന്തുഷ്ടോ
ദ്വന്ദ്വാതീതോ വിമത്സരഃ
സമഃ സിദ്ധാവസിദ്ധൗ ച
കൃത്വാപി ന നിബധ്യതേ                                                           (22)

യാദൃശ്ചികമായി ലഭിക്കുന്നതു കൊണ്ടു തൃപ്തിപ്പെടുന്നവനും, സുഖദുഃഖാദി ദ്വന്ദങ്ങളെ അതിക്രമിച്ചവനും, മത്സരബുദ്ധിയില്ലാത്തവനും , കിട്ടിയതിലും കിട്ടാതെ പോയതിലും സമഭാവനയുള്ളവനുമായവൻ കർമം ചെയ്താലും ആ കർമം ബന്ധകാരണമായിത്തീരുന്നില്ല.

ഗതസംഗസ്യ മുക്തസ്യ
ജ്ഞാനാവസ്ഥിത ചേതസഃ
യജ്ഞായാചരതഃ കർമ
സമഗ്രം പ്രവിലീയതേ                                                               (23)

ആസക്തിയില്ലാത്തവനും, വിഷയ ബന്ധങ്ങളിൽ നിന്നും മുക്തനായി ജ്ഞാനത്തിൽ ഉറച്ച മനസ്സോടു കൂടിയവനായും, ലോകസേവനത്തിനായി(യജ്ഞത്തിനായി) കർമമാചരിക്കുന്ന ജ്ഞാനിയുടെ എല്ലാ കർമങ്ങളും ലയിച്ചുപോകുന്നു.
 ( നിസ്വാർത്ഥനായി ലോകസേവനത്തിനായി കർമങ്ങൾ അനുഷ്ഠിക്കുന്നത്‌ യജ്ഞമാണ്‌ അവ ബന്ധകാരണമായി തീരുന്നില്ല)

ബ്രഹ്മാർപ്പണം ബ്രഹ്മ ഹവിർ
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകർമ സമാധിനാ                                                              (24)

ഹോമകർമം ബ്രഹ്മമാകുന്നു. ഹോമസാമഗ്രികളും ഹോമാഗ്നിയും , ഹോമക്രിയയും, ഹോതാവും ( ഹോമം ചെയ്യുന്നയാൾ ) ബ്രഹ്മം തന്നെയാകുന്നു. കർമത്തെ ബ്രഹ്മമായി കാണുന്ന ബ്രഹ്മരൂപിയായ യജ്ഞകർത്താവിന്റെ പ്രാപ്യസ്ഥാനവും ബ്രഹ്മം തന്നെ.

ദൈവമേവാപരേ യജ്ഞം
യോഗിനഃ പര്യുപാസതേ
ബ്രഹ്മാഗ്നാവപരേ യജ്ഞം
യജ്ഞേനൈവോപജുഹ്വതി                                                      ( 25 )

ചില യോഗികൾ ദേവന്മാരെ ഉദ്ദേശിച്ചുള്ള യജ്ഞം അനുഷ്ഠിക്കുന്നു. മറ്റുചിലർ സർവവും ബ്രഹ്മമെന്ന ഭാവത്തോടെ യജ്ഞത്തെ ( ആത്മാവിനെ) ബ്രഹ്മാഗ്നിയിൽ ആഹുതി ചെയ്യുന്നു.

ശ്രോത്രാദീനീന്ദ്രിയാണ്യന്യേ
സംയമാഗ്നിഷു ജുഹ്വതി
ശബ്ദാദീൻ വിഷയാനന്യ
ഇന്ദ്രിയാഗ്നിഷു ജുഹ്വതി                                                               (26)

മറ്റുചിലർ ശ്രോത്രം മുതലായ ഇന്ദ്രീയങ്ങളെ സംയമമാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. വേറെ ചിലർ ശബ്ദം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രിയങ്ങളാകുന്ന അഗ്നിയിൽ ഹോമിക്കുന്നു.

സർവാണീന്ദ്രിയ കർമാണി
പ്രാണകർമാണി ചാപരേ
ആത്മസംയമ യോഗാഗ്നൗ
ജുഹ്വതി ജ്ഞാനദീപിതേ                                                            (27)

വേറെ ചിലർ എല്ലാ ഇന്ദ്രിയവ്യാപാരങ്ങളേയും , പ്രാണൻ തുടങ്ങിയ വായുക്കളുടെ വ്യാപാരങ്ങളേയും , വിവേക വിജ്ഞാനം കൊണ്ട്‌ ജ്വലിക്കുന്ന ആത്മസംയമമെന്ന യോഗാഗ്നിയിൽ ഹോമിക്കുന്നു.

ദ്രവ്യയജ്ഞാസ്തപോയജ്ഞാഃ
യോഗയജ്ഞാസ്തഥാപരേ
സ്വാദ്ധ്യായ ജ്ഞാനയജ്ഞാശ്ച
യതയഃ സംശിതവ്രതാഃ                                                               (28)

പിന്നെ ചിലർ ദ്രവ്യദാനം യജ്ഞമായി ചെയ്യുന്നവരും, തപശ്ചര്യകൾ യജ്ഞമായി അനുഷ്ഠിക്കുന്നവരും, യോഗസാധനകളെ യജ്ഞമായി ചെയ്യുന്നവരും വേദശാസ്ത്രാദി പാരായണം അർഥവിചാരം എന്നിവയെ യജ്ഞമായി സ്വീകരിച്ചിരിക്കുന്നവരുമായ ദൃഢവൃതന്മാരായ യജ്ഞശീലർ ആണ്‌.

അപാനേ ജുഹ്വതി പ്രാണം
പ്രാണേƒപാനം തഥാപരേ
പ്രാണാപാനഗതീ രുധ്വാ
പ്രാണായാമ പരായണാഃ                                                            (29)

പ്രാണായാമത്തിൽ തൽപരരായ വേറെ ചിലർ പ്രാണന്റേയും, വായുവിന്റേയും ഗതികളെ തടഞ്ഞിട്ട്‌ പ്രാണവായുവിനെ അപാനനിലും, അപാനനെ പ്രാണനിലും ഹോമിക്കുന്നു.
( ശ്വാസത്തെ ഉള്ളിലേക്ക്‌ എടുക്കുന്നത്‌ പൂരകം. പുറത്തേക്ക്‌ വിടുന്നത്‌ രേചകം. പ്രത്യേക ക്രമത്തിൽ ശീലിക്കുന്ന പൂരക-രേചകങ്ങൾക്കിടയിൽ ശ്വാസത്തെ അകത്തോ പുറത്തോ നിർത്തുന്നതിനെ കുംഭകമെന്നു പറയും. നിശ്ചിത ക്രമത്തിൽ പൂരക രേചക കുംഭകങ്ങൾ ചെയ്യുന്നതാണ്‌ പ്രാണായാമം )

അപരേ നിയതാഹാരാഃ
പ്രാണാൻ പ്രാണേഷു ജുഹ്വതി
സർവേƒപ്യേതേ യജ്ഞ വിദോ
യജ്ഞക്ഷപിത കൽമഷാഃ                                                         (30)

മറ്റുചിലർ പരിമിതമായ ആഹാരം കഴിക്കുന്നവരായിട്ട്‌ പ്രാണങ്ങളെ പ്രാണങ്ങളിൽ ഹോമിക്കുന്നു. ഇവർ എല്ലാവരും തന്നെ യജ്ഞത്തെ അറിയുന്നവരും യജ്ഞാത്താൽ പാപത്തെ നശിപ്പിക്കുന്നവരുമാകുന്നു.

യജ്ഞശിഷ്ടാമൃത ഭുജോ
യാന്തി ബ്രഹ്മ സനാതനം
നായം ലോകോƒസ്ത്യയജ്ഞസ്യ
കുതോƒന്യഃ കുരുസത്തമ                                                              (31)

യജ്ഞശിഷ്ടമായ അമൃതം ഭക്ഷിക്കുന്നവൻ ശാശ്വതമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. അല്ലയോ അർജുന! യജ്ഞം ചെയ്യാത്തവന്‌ ഈ ലോകം തന്നെയില്ല, പിന്നെ പരലോകത്തിന്റെ കാര്യം പറയണോ?

ഏവം ബഹുവിധാ യജ്ഞാ
വിതതാ ബ്രഹ്മണോ മുഖേ
കർമജാൻ വിദ്ധിതാൻ സർവാൻ
ഏവം ജ്ഞാത്വാ വിമോക്ഷ്യസേ                                                   (32)

ഇങ്ങനെ പലവിധ യജ്ഞങ്ങൾ വേദത്തിൽ വിവരിക്കപ്പെട്ടിട്ടുണ്ട്‌. അവയെല്ലാം കർമങ്ങളിൽ നിന്ന് ഉണ്ടായവയാണെന്ന് അറിയുക. ഇങ്ങനെ അറിഞ്ഞ്‌ നീ മുക്തനാവുക.

ശ്രേയാൻ ദ്രവ്യമയാദ്യജ്ഞാത്‌
ജ്ഞാനയജ്ഞഃ പരംതപ
സർവം കർമാഖിലം പാർത്ഥ
ജ്ഞാനേ പരിസമാപ്യതേ                                                            (33)

അല്ലയോ പാർത്ഥ! ദ്രവ്യങ്ങളെക്കൊണ്ട്‌ ചെയ്യുന്ന യജ്ഞത്തേക്കാൾ ജ്ഞാന യജ്ഞം ശ്രേഷ്ഠമാകുന്നു. എന്തെന്നാൽ എല്ലാ കർമങ്ങളും സമ്പൂർണ്ണമായി ജ്ഞാനത്തിൽ സമാപിക്കുന്നു.

തദ്വിദ്ധി പ്രണിപാതേന
പരിപ്രശ്നേനസേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം
ജ്ഞാനിനസ്തത്ത്വദർശിനഃ                                                           (34)

ആ ജ്ഞാനം തത്ത്വദർശികളായ ജ്ഞാനികൾ നിനക്ക്‌ ഉപദേശിച്ച്‌ തരും. നമസ്കാരം കൊണ്ടും ചോദ്യങ്ങൾ കൊണ്ടും ശുശ്രൂഷകൊണ്ടും അവരിൽ നിന്ന് നീ ആ ജ്ഞാനം നേടുക.

യത്‌ ജ്ഞാത്വാ ന പുനർമോഹം
ഏവം യാസ്യസി പാണ്ഡവ!
യേന ഭൂതാന്യശേഷേണ
ദ്രക്ഷ്യസ്യാതമന്യഥോ മയി                                                            (35)

അല്ലയോ അർജുന! ആ ജ്ഞാനം ലഭിച്ചാൽ നീ വീണ്ടും ഈ വിധം മോഹത്തെ പ്രാപിക്കയില്ല. ആ ജ്ഞാനത്താൽ സകല ചരാചരങ്ങളെയും നീ സ്വാത്മാവിലും എന്നിലും നീ ദർശിക്കും.

അപി ചേദസി പാപേഭ്യഃ
സർവേഭ്യഃ പാപകൃത്തമഃ
സർവം ജ്ഞാന പ്‌ളവേനൈവ
വൃജിനം സന്തരിഷ്യസി                                                                (36)

സകല പാപികളിലും വച്ച്‌ അധികം പാപം ചെയ്യുന്നവനാണെങ്കിൽ പോലും ജ്ഞാനമാകുന്ന തോണികൊണ്ടുതന്നെ എല്ലാ പാപസമുദ്രത്തേയും നീ തരണം ചെയ്യും.

യഥൈധാംസി സമിദ്ധോƒഗ്നിർ
ഭസ്മസാൽ കുരുതേƒർജുന
ജ്ഞാനാഗ്നിഃ സർവ കർമാണി
ഭസ്മസാത്‌ കുരുതേ തഥാ                                                              (37)

അല്ലയോ പാർത്ഥ! നന്നായി ആളിക്കത്തുന്ന അഗ്നി വിറകുകൊള്ളികളെ എപ്രകാരം ഭസ്മമാക്കിത്തീർക്കുന്നുവോ അപ്രകാരം ജ്ഞാനമാകുന്ന അഗ്നി എല്ലാ കർമങ്ങളേയും ഭസ്മീകരിക്കുന്നു.

ന ഹി ജ്ഞാനേന സദൃശം
പവിത്ര മിഹ വിദ്യതേ
തത്സ്വയം യോഗസംസിദ്ധഃ
കാലേനാത്മനി വിന്ദതി                                                               (38)

ഈ ലോകത്തിൽ ജ്ഞാനത്തിനു തുല്യം ശുദ്ധികരമായി ഒന്നും തന്നെ അറിയപ്പെടുന്നില്ല. ആ ജ്ഞാനത്തെ യോഗസിദ്ധി നേടിയവൻ കാലക്രമേണ സ്വാത്മാവിൽ താനേ പ്രാപിക്കുന്നു.

ശ്രദ്ധാവാൻ ലഭതേ ജ്ഞാനം
തത്പരഃ സംയതേന്ദ്രിയഃ
ജ്ഞാനം ലബ്‌ധ്വാ പരാം ശാന്തി-
മചിരേണാധിഗച്‌ഛതി                                                                 (39)

പരമാത്മജ്ഞാന സമ്പാദനത്തിൽ തൽപരനും ഇന്ദ്രിയ സംയമനംശാധിച്ചവനുമായ ശ്രദ്ധാലുവിന്‌ ജ്ഞാനം ലഭിക്കുന്നു. ജ്ഞാനം ലഭിച്ചാൽ അധികം വൈകാതെ തന്നെ അവൻ പരമമായ ശാന്തിയെ പ്രാപിക്കുന്നു.

അജ്ഞശ്‌ചാശ്രദ്ദധാനശ്‌ച
സംശയാത്മാ വിനശ്യതി
നായം ലോകോƒസ്തി ന പരോ
ന സുഖം സംശയാത്മനഃ                                                               (40)

അജ്ഞനും, ശ്രദ്ധയില്ലാത്തവനും എല്ലായിപ്പോഴും സംശയിക്കുന്നവനും നശിച്ചുപോകുന്നു. സംശയാത്മാവായവന്‌ ഈ ലോകമോ, പരലോകമോ ഇല്ല; സുഖവുമില്ല.
( എല്ലായിപ്പോഴും സംശയിക്കുന്നവൻ, എപ്പോഴും അസ്വസ്ഥനും അതുകൊണ്ട്‌ തന്നെ സുഖമെന്തെന്ന് അറിയാത്തവനുമായിരിക്കും. )

യോഗസംന്യസ്ത കർമാണം
ജ്ഞാന സംച്‌ഛിന്ന സംശയം
ആത്മവന്തം ന കർമാണി
നിബദ്ധ്‌നന്തി ധനഞ്ജയ                                                                (41)

അല്ലയോ അർജുന! യോഗം കൊണ്ട്‌ കർമങ്ങളെ ത്യജിച്ചവനും, ജ്ഞാനം കൊണ്ട്‌ സംശയത്തെ നശിപ്പിച്ചവനുമായ ആത്മജ്ഞാനിയെ കർമങ്ങൾ ബന്ധിക്കുന്നില്ല.

തസ്‌മാദജ്ഞാനസംഭൂതം
ഹൃത്‌സ്ഥം ജ്ഞാനാസിനാത്മനഃ
ഛിത്വൈനം സംശയം യോഗം
ആതിഷ്ഠോത്തിഷ്ഠ ഭാരത                                                               (42)

അതിനാൽ അജ്ഞാനത്തിൽ നിന്നുണ്ടായതും നിന്റെ ഹൃദയത്തിൽ സ്ഥലം പിടിച്ചതുമായ ഈ സംശയത്തെ ജ്ഞാനമാകുന്ന ഖഡ്‌ഗം കൊണ്ട്‌ ഛേദിച്ചിട്ട്‌ കർമയോഗത്തെ അനുഷ്ഠിക്കുക. ഹേ അർജുന! എഴുന്നേൽക്കൂ.

ഇതി ശ്രീമദ്‌ ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗ ശാസ്ത്രേ
ശ്രീകൃഷ്ണാർജുന സംവാദേ
ജ്ഞാനകർമസംന്യാസ യോഗോ നാമ
ചതുർഥോƒധ്യായഃ


നാലാം അധ്യായമായ ജ്ഞാനകർമ സന്യാസയോഗം കഴിഞ്ഞു.

ഈ ശ്രമം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ തീർച്ചയായും ലൈക്ക് ചെയ്യൂ, അതെനിക്ക് കൂടുതൽ പ്രചോദനമാകുമെന്നറിയിക്കട്ടെ.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ചുവടെ comments എന്ന ഭാഗത്ത് രേഖപ്പെടുത്തൂ.

ഭഗവത്ഗീത അഞ്ചാം  അദ്ധ്യായം സംന്യാസയോഗം  ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്‌.

ഗീതാരഹസ്യത്തിലെ മറ്റ് പ്രധാന പോസ്റ്റുകൾ ചുവടെ നല്കിയിരിക്കുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്ത് വായിക്കുക.





9. ജ്ഞാനകർമ സംന്യാസയോഗം ( ശ്രീമദ്‌ ഭഗവദ്ഗീത നാലാം അദ്ധ്യായം )




Friday 25 April 2014

ധ്യാനമന്ത്രങ്ങൾ


മന്ത്രങ്ങൾ വെറും അന്ധവിശ്വാസമാണെന്ന് കരുതുന്നവരുണ്ട്, എന്നാൽ വിവിധ ദേവതകളെ സ്തുതിക്കുന്ന ധ്യാനമന്ത്രങ്ങൾ ശക്തിയുള്ളവയാണെന്ന് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടവയാണ്‌.

അനേകലക്ഷം ധ്യാനമന്ത്രങ്ങൾ ഋഷിമാരാൽ രചിക്കപ്പെട്ടിട്ടുണ്ട്, അവ ഫലപ്രദമായി ഇന്നും ആചരിക്കുന്നവരുണ്ട്.

ജീവിതത്തിന്റെ ദുരിതപൂർണമായ കെട്ടുപാടുകളിൽ നിന്ന് മനസ്സിനെ സമാശ്വസിപ്പിക്കാൻ കഴിയുന്ന അത്തരം ചില ധ്യാനമന്ത്രങ്ങൾ ഇതാ....












ഗണപതി ധ്യാനമന്ത്രം

ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം

അംബികാഹൃദയാനന്ദം മാതൃഭിഃ പരിവേഷ്ഠിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം

സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാര ഭക്ഷിതം

ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം

ശുക്ളാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നപ്രശാന്തയേ








ഗായത്രിമന്ത്രം

ഓം ഭുർഭുവഃ സ്വഃ
തത്സവിതുർ വരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹീ
ധിയോ യോനഃ പ്രചോദയാത്







മുറ്റത്തുനില്ക്കുന്ന തുളസിച്ചെടിയുടെ മഹത്വം മറക്കാൻ പാടില്ല, തുളസിയെ വലം വയ്ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം.

പ്രസീദ തുളസീ ദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ്ഭുതേ
തുളസീ ത്വാം നമാമ്യഹം







ആൽ മരത്തിന്റെ മഹത്വം ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടതാണ്‌, ആലിനെ വലം വയ്ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം.

മൂലതോഃ ബ്രഹ്മരൂപായ
മദ്ധ്യതോഃ വിഷ്ണുരൂപീണേ
അഗ്രത്ഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ







സന്ധ്യാദീപം കാണിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം


ശുഭംഭവതു കല്ല്യാണം ആയുരാരോഗ്യവർദ്ധനം
സർവ്വശത്രുവിനാശായ സന്ധ്യാദീപം നമോനമഃ







ഉറങ്ങാൻ കിടക്കുമ്പോഴും മന്ത്രജപമുണ്ട് കേട്ടോളൂ

അച്യുതായ നമഃ
അനന്തായ നമഃ
വാസുകയേ നമഃ
ചിത്രഗുപ്തായ നമഃ
വിഷ്ണവേ ഹരയേ നമഃ








കർപ്പൂരാരാധനാമന്ത്രം

നീരാജനം ദർശയാമി
ദേവ ദേവ നമോസ്തു തേ
പ്രസന്നോ വരദോ ഭൂയാഃ
വിശ്വമംഗലകാരക









ഗുരുശിഷ്യ ബന്ധത്തിന്റെ പാവനതയൊക്കെ പുതുതലമുറയ്ക്ക് അന്യമായെങ്കിലും, ദൈവം കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനമുള്ള ആചാര്യനെ(ഗുരു) നമിക്കുന്നതിനുള്ള മന്ത്രത്തിന്റെ പ്രസക്തി മറക്കാൻ പാടില്ല, ഇതാ ഗുരുധ്യാനമന്ത്രം

ഗുരുർ ബ്രഹ്മാഃ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത്പരംബ്രഹ്മഃ
തസ്മൈ ശ്രീഗുരവേ നമഃ

അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാജ്ഞനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീഗുരവേ നമഃ

അഖണ്ഡമണ്ഡലാകാരാം
വ്യാപ്തം യേന ചരാചരം
തല്പദം ദർശിതം യേന
തസ്മൈ ശ്രീഗുരവേ നമഃ

ബ്രഹ്മാനന്ദം പരമസുഖദം
കേവലം ജ്ഞാനമൂർത്തിം
ദ്വന്ദ്വാതീതം ഗഗനസദൃശം
തത്ത്വമസ്യാദി ലക്ഷ്യം

ഏകം നിത്യം വിമലമചലം
സർവ്വധീ സാക്ഷിഭൂതം
ഭാവാതീതം ത്രിഗുണരഹിതം
സദ്ഗുരും തം നമാമി







സരസ്വതിധ്യാനമന്ത്രം

വാണീദേവി സുനീലവേണീ സുഭഗേ
വീണാരവം കൈതൊഴാം
വാണീ വൈഭവമോഹിനീ ത്രിജഗതാം
നാഥേ വിരിഞ്ചപ്രിയേ
വാണീദോഷമശേഷമാശു കളവാ-
നെന്നാവിലാത്താദരം
വാണീടേണമതിന്നു നിന്നടിയിൽ ഞാൻ
വീഴുന്നു മൂകാംബികേ

യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ

യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർ
ദേവൈഃ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ

മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന കൃതിസ്ഥിതേ
പുരസ്സരേ സദാദേവി
സരസ്വതി നമോസ്തുതേ







ഹനുമാൻ ധ്യാനമന്ത്രം

യത്ര യത്ര രഘുനാഥ കീർത്തനം
തത്ര തത്ര കൃതമസ്തകാജ്ഞലിം
ബാഷ്പവാരി പരിപൂർണ്ണലോചനം
മാരുതിം നമത രാക്ഷസാന്തകം







വിഷ്ണുധ്യാനമന്ത്രം

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സരലോകൈകനാഥം







മഹാദേവധ്യാനമന്ത്രം

സംഹാരമൂർത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം

ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം








സുബ്രഹ്മണ്യധ്യാനമന്ത്രം

ആശ്ചര്യവീര്യം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി

സ്കന്ദായ കാർത്തികേയായ
പാർവ്വതീനന്ദനനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യയായ തേ നമഃ








ഭുവനേശ്വരിധ്യാനമന്ത്രം

നമസ്തേ ദേവി നീ വിശ്വ
ധാത്രി, നീ പ്രകൃതീശ്വരീ
കല്യാണി കാമദേ നീതാൻ
സിദ്ധിയും വൃദ്ധിയും ശിവേ

സംസാരയോനേ! കൂപ്പുന്നേൻ
സച്ചിദാനന്ദരൂപിണി
നമസ്തേ ഭുവനേശ്വരി
പഞ്ചകൃത്യവിധായികേ

സർവ്വാധാരേ! നമിക്കുന്നേൻ
കൂടസ്ഥേ! കൈതൊഴാം തൊഴാം
അർദ്ധമാത്രാർത്ഥഭൂതേ ഹ്രീ-
ങ്കാരരൂപേ തൊഴാം തൊഴാം

ഉദ്യദ്ദിനദ്യുതിമിന്ദുകിരീടാം
തുംഗകുചാം നയനത്രയയുക്താം
സ്മേരമുഖീം വരദാങ്കുശപാശാ-
ഭീതികരാം ഭജേദ്ഭുവനേശീം

ഭാസ്വത് ഭാസ്വത് സമാഭാം
വിജിതനവജുഷാ മിന്ദുഖണ്ഡാവനദ്ധ-
ദ്യോതന്മൗലിം ത്രിനേത്രാം
വിവിധ മണിലസത്കുണ്ഡലാം പത്മിനീ ച

ഹാരഗ്രൈവേയ കാഞ്ചീഗുണമണിവലയാ-
ദൈർവ്വിചിത്രാംബരാഢ്യാം
അംബാം പാശാങ്കുശേഷ്ടാ-
ഭയകരകമലാമംബികാം താം നമാമി







ധനല്ക്ഷ്മി ധ്യാനമന്ത്രം

ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂർണ്ണമയേ
ഘുമഘുമു ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യാനുതേ
വേദപുരാണേതിഹാസ സുപുജിത-
വൈദികമാർഗ്ഗ പ്രദർശയുതേ
ജയ ജയ ഹേ! മധുസൂദനകാമിനി
ധനലക്ഷ്മി രൂപിണി പാലയ മാം







ആദിലക്ഷ്മിധ്യാനമന്ത്രം

സുമനസ വന്ദിത സുന്ദരി! മാധവി!
ചന്ദ്രസഹോദരി! ഹേമമയേ
മുനിഗണ മണ്ഡിത മോക്ഷപ്രദായിനി
മജ്ഞുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത
സദ്ഗുണവർഷിണി ശാന്തിയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
ആദിലക്ഷ്മി! സദാ പാലയ മാം


( തുടരും)

ഈ ശ്രമം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ തീർച്ചയായും ലൈക്ക് ചെയ്യൂ, അതെനിക്ക് കൂടുതൽ പ്രചോദനമാകുമെന്നറിയിക്കട്ടെ.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ചുവടെ comments എന്ന ഭാഗത്ത് രേഖപ്പെടുത്തൂ.

ഭഗവത്ഗീത നാലാം അദ്ധ്യായം ജ്ഞാനകർമസംന്യാസ യോഗം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്‌.

ഗീതാരഹസ്യത്തിലെ മറ്റ് പ്രധാന പോസ്റ്റുകൾ ചുവടെ നല്കിയിരിക്കുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്ത് വായിക്കുക.



Thursday 27 March 2014

ശ്രീമദ് ഭഗവദ്ഗീത 

മൂന്നാം അധ്യായം

കർമയോഗം


ശ്രീമദ് ഭഗവദ്ഗീത സമ്പൂർണമായി മലയാളത്തിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാം അദ്ധ്യായമായ കർമയോഗം പ്രസിദ്ധീകരിക്കുന്നു. 



(പരമാത്മാവ് അല്ലെങ്കിൽ ഈശ്വരൻ കർമങ്ങൾക്കതീതനാണ്‌, കർമരഹിതനാണ്‌. എങ്കിലും കർമങ്ങളുടെ അടിസ്ഥാനത്തിലുള്ള വർണവിവേചനത്തെ പരിപാവനമാക്കാൻ അദ്ദേഹത്തിന്റെ സഹായം ആവശ്യമായിരുന്നു. “എല്ലാ കർമങ്ങളും മൂലപ്രകൃതിയുടെ ഗുണങ്ങൾക്കനുസരിച്ചാണ്‌ നടക്കുന്നത്. മൂഢൻ അഹങ്കാരം കാരണം താനാണ്‌ കർമം ചെയ്യുന്നതെന്ന് കരുതുന്നു.” ആരംഭത്തിൽ ഗുണകർമങ്ങൾക്കനുസരിച്ച് വർണങ്ങൾ സൃഷ്റ്റിക്കപ്പെടുകയാണ്‌ ഉണ്ടായത്. പിന്നീട് ഓരോ വർണത്തിനും ഇന്നിന്ന ഗുണങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധന നിലവിൽ വന്നു. വ്യത്യസ്ഥവർണങ്ങൾക്ക് വ്യത്യസ്ഥ ധർമങ്ങൾ വിധിക്കപ്പെട്ടു. ക്ഷത്രിയന്റെ ധർമം യുദ്ധം ചെയ്യലാണ്‌. അതുകൊണ്ട് സ്വന്തം കുലത്തില്പ്പെട്ടവരാണെങ്കിലും ശത്രുക്കളായിത്തീർന്ന കൗരവന്മാർക്ക് എതിരായി യുദ്ധം ചെയ്യുന്നതിൽ നിന്ന് അർജ്ജുനൻ ഒരിക്കലും പിന്മാറാൻ പാടില്ല, യുദ്ധം ചെയ്തേ മതിയാവൂ.
ഏതാണ്‌ തള്ളേണ്ടതെന്നും ഏതാണ്‌ കൊള്ളേണ്ടതെന്നും സംശയരഹിതമായി തീരുമാനിക്കുന്നതിനാവശ്യമായ ഉപദേശം തേടുകയാണ്‌ കർമയോഗം എന്ന അദ്ധ്യായത്തിന്റെ തുടക്കത്തിൽ അർജ്ജുനൻ ചെയ്യുന്നത്. മാത്രമല്ല തനിക്ക് ശ്രേയസ്കരമായിട്ടുള്ളതെല്ലാം പറഞ്ഞുതരണമെന്നും അപേക്ഷിക്കുന്നു)

അർജ്ജുനൻ ഉവാചഃ :

ജ്യായസീ ചേത് കർമണസ്തേ
മതാ ബുദ്ധിർ ജനാർദ്ദന!
തത് കിം കർമാണി ഘോരേ മാം
നിയോജയസി കേശവ!                                                              (1)

വ്യാമിശ്രേണേവ വാക്യേന
ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ
യേന ശ്രേയൊfഹമാപ്നുയാം                                                       (2)

അല്ലയോ ജനാർദ്ദന, കർമ്മത്തേക്കാൾ ശ്രേഷ്തമാണ്‌ ജ്ഞാനം എന്നാണ്‌ അങ്ങയുടെ അഭിപ്രായമെങ്കിൽ ആ ഘോരമായ കർമ്മത്തിൽ (ബന്ധുജനങ്ങളോടും, ഗുരുക്കന്മാരോടും യുദ്ധം ചെയ്യുന്നതിനെയാണ്‌ ഇവിടെ ഘോരകർമ്മമെന്ന് അർജ്ജുനൻ വിശേഷിപ്പിക്കുന്നത്) ഹേ കേശവ, എന്തിനാണ്‌ എന്നെ നിയോഗിക്കുന്നത്. കുഴഞ്ഞുമറിഞ്ഞത് പോലെയുള്ള വാക്യങ്ങളെക്കൊണ്ട് അങ്ങ് എന്റെ ബുദ്ധിയെ മോഹിപ്പിക്കുന്നത് പോലെ തോന്നുന്നു. എനിക്ക് ശ്രേയസ്കരമായിട്ടുള്ളത് എന്താണ്‌ എന്ന് നിശ്ചയിച് അത് മാത്രം എനിക്ക് പറഞ്ഞ് തരിക.

ശ്രീ ഭഗവാൻ ഉവാച:

ലോകേ𝑓സ്മിൻ ദ്വിവിധാ നിഷ്താ
പുരാപ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം
കർമയൊഗേന യോഗിനാം                                                       (3)

ന കർമണാമനാരംഭാത്
നൈഷ്കർമ്യം പുരുഷോതശ്നുതേ 
ന ച സന്യസനാദേവ
സിദ്ധിം സമധിഗച്ഛതി                                                               (4)

ഈ ലോകത്തിൽ സാംഖ്യന്മാർക്ക് ജ്ഞാനയോഗത്താലും യോഗികൾക്ക് കർമയോഗത്താലും രണ്ടുവിധമായ നിഷ്ഠ മുൻപ് എന്നാൽ പറയപ്പെട്ടിട്ടുണ്ട്. കർമങ്ങളൊന്നും ചെയ്യുന്നില്ല എന്നത് കൊണ്ട് ആരും നൈഷ്കർമ്യത്തെ(നൈഷ്കർമ്യം സന്യാസ ലക്ഷണമാണ്‌ ) പ്രാപിക്കുന്നില്ല. സന്യാസം കൊണ്ടുമാത്രം പൂർണത പ്രാപിക്കാവുന്നതുമല്ല. ( യുദ്ധരംഗത്തുനിന്നും ഓടിപ്പോയി സന്യാസം സ്വീകരിക്കുന്നതല്ലേ നല്ലതെന്ന് അർജ്ജുനൻ സംശയിച്ചതുകൂടി കണക്കിലെടുത്താണ്‌ ഭഗവാൻ ഇങ്ങനെ പറഞ്ഞത് )

നഹി കശ്ചിത് ക്ഷണമപി 
ജാതു തിഷ്ഠത്യകർമകൃത്
കാര്യതേഹ്യവശഃ കർമ
സർവഃ പ്രകൃതിജൈർ ഗുണൈഃ                                             (5)

ഒരുവനും ഒരുനിമിഷം പോലും ഒരു കർമവും ചെയ്യാതിരിക്കുന്നില്ല.എന്തുകൊണ്ടെന്നാൽ പ്രകൃതിയിൽ നിന്നും ഉണ്ടായ ഗുണങ്ങളാൽ (സത്വരജസ്തമോ ഗുണങ്ങളാൽ ) പ്രേരിതരായി എല്ലാവരും കർമം ചെയ്തുകൊണ്ടേയിരിക്കുന്നു.( ശരീരം നിഷ്ക്രിയമായിരിക്കുമ്പോഴും മനസ്സും, ബുദ്ധിയും കർമനിരതരായിരിക്കും. 

കർമേന്ദ്രിയാണി സംയമ്യ
യ ആസ്തേ മനസാ സ്മരൻ
ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ
മിഥ്യാചാരഃ സ ഉച്യതേ                                                          (6)

കർമേന്ദ്രിയങ്ങളെ അടക്കിപ്പിടിച്ചിട്ട് ആരാണോ മനസ്സുകൊണ്ട് ഇന്ദ്രിയാർഥങ്ങളായ വിഷയങ്ങളെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് മൂഢനായ അവൻ മിഥ്യാചാരൻ(പാപമാചരിക്കുന്നവൻ) എന്നു പറയപ്പെടുന്നു.( കർമങ്ങളിൽ മനസ്സുകൊണ്ട് ചെയ്യുന്നവയും ഉൾപ്പെടുമെന്ന് ഇത് വ്യക്തമാക്കുന്നു )

യസ്ത്വിന്ദ്രിയാണി മനസാ
നിയമ്യാരഭതേ𝑓ർജുന
കർമേന്ദ്രിയൈഃ കർമയോഗം
അസക്തഃ സ വിശിഷ്യതേ                                                    (7)

അല്ലയോ അർജ്ജുന! എന്നാൽ ആരാണോ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് നിയന്ത്രിച്ച്, ഇന്ദ്രിയവിഷയങ്ങളിൽ ആസക്തി ഇല്ലാത്തവനായി കർമേന്ദ്രിയങ്ങളെക്കൊണ്ട് കർമയോഗം അനുഷ്ഠിക്കുന്നുവോ അയാൾ വിശിഷ്ഠനാകുന്നു.

നിയതം കുരു കർമ ത്വം
കർമ ജ്യായോഹ്യകർമണഃ
ശരീരയാത്രാപി ച തേ
ന പ്രസിദ്ധ്യേദകർമണഃ                                                        (8)

വിധിക്കപ്പെട്ട കർമം എന്താണോ അത് നീ ചെയ്യുക. എന്തെന്നാൽ കർമം ചെയ്യാതിരിക്കുന്നതിനേക്കാൾ കർമം ചെയ്യുന്നതാണ്‌ കൂടുതൽ ശ്രേയസ്കരം. കർമം ചെയ്യാതിരുന്നാൽ നിനക്ക് ശരീര സംരക്ഷണം പോലും അസാദ്ധ്യമാകും.

യജ്ഞാർത്ഥാത് കർമണോ𝑓ന്യത്ര
ലോകോfയം കർമ ബന്ധനഃ
തദർഥം കർമ കൗന്തേയ 
മുക്തസംഗഃ സമാചര                                                           (9)

യജ്ഞം എന്ന നിലയിൽ അനുഷ്ഠിക്കപ്പെടുന്ന കർമത്തിൽ നിന്ന് അന്യമായവയാൽ ഈ ലോകം കർമബന്ധിതമാകുന്നു. അതിനാൽ ഹേ അർജ്ജുന! നീ സംഗരഹിതനായിട്ട് യജ്ഞാർഥമായി കർമം നന്നായി നീ ചെയ്താലും. ( യജ്ഞാർഥമല്ലാത്ത കർമങ്ങൾ ബന്ധകരങ്ങളാണ്‌. അവ ഫലത്തെ കാംക്ഷിച്ചുകൊണ്ട് ചെയ്യുന്നവയാണ്‌. ഈശ്വരാർപ്പണ ബുദ്ധിയോടെ ഫലാപേക്ഷകൂടാതെ ചെയ്യുന്ന ഏതുകർമവും യജ്ഞമാകുന്നു. അതിനാൽ ഫലം കാംക്ഷിക്കാതെ യജ്ഞാർഥമായി കർമം ചെയ്യാനാണിവിടെ പറയുന്നത്)

സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ
പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വം
ഏഷവോ𝑓സ്ത്വിഷ്ടകാമധൂക്                                               (10)

സൃഷ്ടിയുടെ തുടക്കത്തിൽ സ്രഷ്ടാവ് യജ്ഞഭാവത്തോട്കൂടി സൃഷ്ടി നടത്തിയിട്ട് (പ്രജകളെ സൃഷ്ടിച്ചിട്ട് ) ; ഈ യജ്ഞഭാവനകൊണ്ട് നിങ്ങൾ അഭിവൃദ്ധിപ്പെടുക എന്നും , ഇത് നിങ്ങൾക്ക് ഇഷ്ടങ്ങളെ തരുന്ന കാമധേനുവാകട്ടെ എന്നും പറഞ്ഞു. (അർപ്പണ ബോധവും ത്യാഗ മനോഭാവവും ചേർന്നതാണ്‌ യജ്ഞഭാവന. പ്രപഞ്ചത്തിലെവിടേയും ഇതുകാണാവുന്നതാണ്‌, ജീവിതത്തെ വികസ്വരമാക്കുന്നത് ഈ യജ്ഞഭാവനയാണ്‌.)

ദേവാൻ ഭാവയതാനേന
തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ
ശ്രേയഃ പരമവാപ്‌സ്യഥ                                                          (11)

ഇഷ്ടാൻ ഭോഗാൻ ഹി വോ ദേവാ
ദാസ്യന്തേ യജ്ഞ ഭാവിതാഃ
തൈർദത്താനപ്രദായൈഭ്യോ
യോ ഭുങ്ങ്തേ സ്തേന ഏവ സഃ                                              (12)


ഈ യജ്ഞം കൊണ്ട് നിങ്ങൾ ദേവന്മാരെ പോഷിപ്പിച്ചാലും. ദേവന്മാർ നിങ്ങളേയും പോഷിപ്പിക്കട്ടെ. അങ്ങനെ പരസ്പരം പോഷിപ്പിച്ച് കൊണ്ട് പരമമായ ശ്രേയസിനെ പ്രാപിക്കുക.
യജ്ഞത്താൽ പോഷിപ്പിക്കപ്പെട്ട ദേവന്മാർ നിങ്ങൾക്ക് ഇഷ്ടമുള്ള ഭോഗങ്ങളെ തരും. അതുകൊണ്ട് അവരാൽ ദാനം ദാനം ചെയ്യപ്പെട്ടവ അവർക്ക് കൊടുക്കാതെ, ഏതൊരാൾ അനുഭവിക്കുന്നുവോ അവൻ കള്ളൻ തന്നെയാകുന്നു.

യജ്ഞശിഷ്ടാശിനഃ സന്തോ
മുച്യന്തേ സർവ കില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ
യേ പചന്ത്യാത്മ കാരണാത്                                                     (13)

യജ്ഞശിഷ്ടത്തെ ഭുജിക്കുന്ന സജ്ജനങ്ങൾ, സകല പാപങ്ങളിൽ നിന്നും മുക്തി നേടുന്നു. യാതൊരുവർ തങ്ങൾക്ക് വേണ്ടി മാത്രം പാകം ചെയ്യുന്നുവോ, ആ പാപികൾ പാപത്തെ തന്നെയാണ്‌ ഭക്ഷിക്കുന്നത്. ( സൽക്കർമങ്ങളിലൂടെ അന്യർക്കുകൂടി പ്രയോജനപ്രദമായ വിധത്തിൽ പ്രവർത്തിക്കുമ്പോൾ, അതിലുണ്ടാകുന്ന സല്ഫലങ്ങൾ മറ്റുള്ളവരോടൊപ്പം തനിക്കും അനുഭവിക്കാവുന്നതാണ്‌. അതല്ലാതെ ത്യാഗസന്നദ്ധതയും , ദാനശീലവും , സൽക്കർമ്മങ്ങളുമനുഷ്ടിക്കാതെ സ്വാർഥതയോടെ ജീവിക്കുന്നവൻ പാപത്തെ തന്നെയാണ്‌ ഭുജിക്കുന്നതെന്ന് ഇവിടെ വ്യക്തമാക്കുന്നു.) 

അന്നാദ് ഭവന്തി ഭൂതാനി
പർജന്യാദന്നസംഭവഃ
യജ്ഞാദ് ഭവതി പർജന്യഃ
യജ്ഞഃ കർമ സമുദ്ഭവഃ                                                           (14)

കർമ ബ്രഹ്മോദ്ഭവം വിദ്ധി
ബ്രഹ്മാക്ഷര സമുദ്ഭവം
തസ്മാത് സർവഗതം ബ്രഹ്മ
നിത്യം യജ്ഞേ പ്രതിഷ്ഠിതം                                                        (15)

അന്നത്തിൽ നിന്ന് ജീവികളും, മഴയിൽ നിന്ന് അന്നവും, യജ്ഞത്തിൽ നിന്ന് മഴയും, കർമത്തിൽ നിന്ന് യജ്ഞവും ഉണ്ടാകുന്നു. കർമം ബ്രഹ്മാവിൽ നിന്നുമുണ്ടാകുന്നു. ബ്രഹ്മാവ് അക്ഷരത്തിൽ നിന്നുമുണ്ടാവുന്നു എന്നറിഞ്ഞാലും. (ബ്രഹ്മാവ് സഗുണ ബ്രഹ്മവും അക്ഷരം നിർഗുണ ബ്രഹ്മവുമാണ്‌ ). അതിനാൽ എല്ലായിടവും നിറഞ്ഞിരിക്കുന്ന ബ്രഹ്മം എല്ലായിപ്പോഴും യജ്ഞത്തിൽ നിലകൊള്ളുന്നു.

ഏവം പ്രവർത്തിതം ചക്രം
നാനുവർത്തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ
മോഘം പാർഥ സ ജീവതി                                                          (16)

അല്ലയോ അർജ്ജുന! ഇങ്ങനെ പ്രവർത്തിക്കുന്ന യജ്ഞ-കർമ-ചക്രത്തെ ഏതൊരുവൻ അനുവർത്തിക്കുന്നില്ലയോ, പാപ രൂപമായ ആയുസ്സോടൂകൂടിയവനും ,ഇന്ദ്രീയവിഷയങ്ങളിൽ രമിക്കുന്നവനുമായ അവൻ ജീവിതം വ്യർഥമാക്കുന്നു.

യസ്ത്വാത്മരതിരേവ സ്യാത്
ആത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടഃ
തസ്യ കാര്യം ന വിദ്യതേ                                                               (17)

എന്നാൽ ഏതൊരുമനുഷ്യൻ ആത്മാവിൽത്തന്നെ രതിയുള്ളവനായും, ആത്മതൃപ്തനും, ആത്മസന്തുഷ്ടനുമായിരിക്കുന്നുവോ, അവന്‌ ചെയ്യേണ്ടതായി പിന്നെ യാതൊന്നുമില്ല.( അദ്വൈതാനുഭൂതിയിൽ ശാശ്വതമായ സുഖവും പൂർണ തൃപ്തിയും അനുഭവിക്കുന്നവനും, അത്യുച്ഛമായ അദ്ധ്യാത്മാവസ്ഥയിലെത്തിയവനുമായ ബ്രഹ്മനിഷ്ഠന്‌  ചെയ്യേണ്ടതായിട്ടൊന്നുമില്ല. അയാൾ സ്വതന്ത്രനാണ്‌. കർമം ചെയ്യാം;ചെയ്യാതിരിക്കാം. ഈ നിലയിലെത്തിയ ആളിന്‌ കർത്തവ്യകർമമായി ഒന്നും ചെയ്യാനുണ്ടാവില്ല.)

നൈവ തസ്യ കൃതേനാർത്ഥോ
നാകൃതേനേഹ കശ്ചന
ന ചാസ്യ സർവ ഭൂതേഷു
കശ്ചിദർഥവ്യപാശ്രയഃ                                                                    (18)

അവന്‌ (ആത്മാരാമനും, ആത്മതൃപ്തനുമായവന്‌ ) ഈ ലോകത്തിൽ കർമംകൊണ്ട് പ്രയോജനമൊന്നുമില്ല, കർമം ചെയ്യാതിരുന്നാലും ഒന്നുമില്ല ( അതായത് അവന്‌ ഒന്നും നേടാനും നഷ്ടപ്പെടാനുമില്ല). അവന്‌ ഒരു ജീവിയേയും ഒരു കാര്യത്തിനും ആശ്രയിക്കേണ്ടതില്ല.

തസ്മാദസക്തഃ സതതം 
കാര്യം കർമ സമാചര
അസക്തോ ഹ്യാചരൺ കർമ
പരമാപ്നോതി പുരുഷഃ                                                                   (19)

അതുകൊണ്ട് ആസക്തിയില്ലാതെ കർത്തവ്യമായ കർമത്തെ നീ നന്നായി ചെയ്യുക. എന്തെന്നാൽ അസക്തമായി ( ആസക്തിയില്ലാതെ ) കർമം ചെയ്യുന്ന പുരുഷൻ പരമപദത്തെ പ്രാപിക്കുന്നു.

കർമണൈവ ഹി സംസിദ്ധിം
ആസ്ഥിതാ ജനകാദയഃ
ലോക സംഗ്രഹമേവാപി
സംപശ്യൻ കർത്തുമർഹസി                                                           (20)

ജനകൻ തുടങ്ങിയ രാജർഷികൾ കർമം ചെയ്തുകൊണ്ട് തന്നെ പരമപദത്തെ പ്രാപിച്ചു, അതിനാൽ ലോകനന്മയെ കരുതിയെങ്കിലും നീ കർമം അനുഷ്ഠിക്കേണ്ടതാണ്‌.

യദ്യദാചരതി ശ്രേഷ്ഠഃ
തത്തദേവേതരോ ജനഃ
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവർത്തതേ                                                              (21)

ശ്രേഷ്ഠൻ ഏതാണോ ആചരിക്കുന്നത്‌, അതിനെത്തന്നെ മറ്റുള്ളവരും ആചരിക്കുന്നു. അയാൾ എന്തിനെയാണോ പ്രമാണമാക്കുന്നത്‌ ലോകരും അതിനെത്തന്നെ അനുസരിക്കുന്നു.( ശ്രേഷ്ഠപുരുഷന്മാരെ എക്കാലത്തും മറ്റുള്ളവർ ആദരിക്കും, അതുകൊണ്ട് മറ്റുള്ളവർക്ക് മാതൃക കാണിച്ച് കൊടുക്കേണ്ടത് അവരുടെ കർത്തവ്യമാണ്‌)

നമേ പാർഥാസ്തി കർത്തവ്യം
ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം
വർത്ത ഏവ ച കർമണി                                                              ( 22)

അല്ലയോ പാർഥ! എനിക്ക് ചെയ്യേണ്ടതായി ഒന്നുമില്ല. മൂന്നുലോകങ്ങളിലും കിട്ടാത്തതായും, കിട്ടേണ്ടതായും ഒന്നുമില്ല. എങ്കിലും ഞാൻ എല്ലായിപ്പോഴും കർമങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

യദി ഹ്യഹം ന വർത്തേയം 
ജാതു കർമണ്യതന്ദ്രിതഃ
മമ വർത്ഥമാനുവർത്തന്തേ
മനുഷ്യാഃ പാർഥ സർവശഃ                                                              (23)

എന്തെന്നാൽ അർജ്ജുന! ഞാൻ ഒരിക്കലെങ്കിലും അലസനായി കർമത്തിൽ ഏർപ്പെടാതിരുന്നാൽ മനുഷ്യരും എല്ലാവിധത്തിലും എന്റെ വഴി തന്നെ പിന്തുടരും. ( അവരും മടിയന്മാരായി തീരും).

ഉത്സീദേയൂരിമേ ലോകാ
ന കുര്യാം കർമ ചേദഹം
സംകരസ്യ ച കർത്താ സ്യാം
ഉപഹന്യാമിമാഃ പ്രജാഃ                                                                    (24)

ഞാൻ കർമവിമുഖനായിരുന്നാൽ ( കർമം ചെയ്യാതിരുന്നാൽ ) ഈ ലോകം നശിക്കും, ഞാൻ സങ്കരത്തിന്റെ ( സമ്മിശ്രാവസ്ഥ ) കർത്താവായിത്തീരും. ഈ പ്രജകളെ നശിപ്പിക്കുന്നവനുമാകുന്നതാണ്‌. ( ജീവചൈതന്യമാണല്ലോ ഭഗവാൻ , ആ ചൈതന്യം ജീവന്റെ തുടർച്ചയായി വർത്തിക്കുന്നില്ലെങ്കിൽ ഈ പ്രപഞ്ച സംവിധാനം തന്നെ താറുമാറിലാകുകയും, നശിക്കുകയും ചെയ്യും)

സക്താഃ കർമണ്യവിദ്വാംസഃ
യഥാ കുർവന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാസക്തഃ
ചികീർഷുർ ലോകസംഗ്രഹം                                                           (25)

അല്ലയോ അർജ്ജുന! അജ്ഞാനികൾ എപ്രകാരം കർമത്തിൽ ആസക്തരായി പ്രവർത്തിക്കുന്നുവോ, അപ്രകാരം വിദ്വാനായവൻ ആസക്തി കൂടാതെ ലോകനന്മയ്ക്കായി കർമം അനുഷ്ഠിക്കണം.

ന ബുദ്ധിഭേദം ജനയേത്
അജ്ഞാനാം കർമസംഗിനാം
ജോഷയേത് സർവ കർമാണി 
വിദ്വാൻ യുക്തഃ സമാചരൻ                                                                 (26)

തത്ത്വജ്ഞനായവൻ (വിദ്വാൻ) കർമസക്തരായ അജ്ഞാനികൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കരുത് ( ഉപദേശങ്ങളാലും മറ്റും). സമചിത്തതയോടെ കർമങ്ങൾ നല്ലവണ്ണം പ്രവർത്തിച്ച് കാണിച്ച് , സർവകർമങ്ങളേയും അവരെക്കൊണ്ട് ചെയ്യിക്കണം ( അവർക്ക് മാതൃക കാട്ടണം ).

പ്രകൃതേഃ ക്രിയമാണാനി
ഗുണൈഃ കർമാണി സർവശഃ
അഹങ്കാരവിമൂഢാത്മാ
കർത്താഹമിതി മന്യതേ                                                                     (27)

പ്രകൃതിയുടെ ഗുണങ്ങളാലാണ്‌ എല്ലാവിധത്തിലുമുള്ള കർമങ്ങൾ ചെയ്യുന്നത്‌. അഹങ്കാരം മൂലം വിവേകം നശിച്ചവൻ ‘ഞാൻ ചെയ്യുന്നു’ എന്നുവിചാരിക്കുന്നു.

തത്ത്വവിത്തു മഹാബാഹോ
ഗുണകർമ വിഭാഗയോഃ
ഗുണാ ഗുണേഷു വർത്തന്തേ
ഇതി മത്വാ ന സജ്ജതേ                                                                      (28)

മഹാബാഹുവായ അർജ്ജുന! ഗുണങ്ങളുടേയും, കർമങ്ങളുടേയും തത്ത്വമറിയുന്നവൻ, ഇന്ദ്രീയങ്ങൾ സത്വരജസ്തമസ്സുകളായ ഗുണങ്ങളിൽ വ്യാപരിക്കുകയാണ്‌ എന്നറിഞ്ഞിട്ട്, കർമങ്ങളിൽ സക്തനാകുന്നില്ല.

പ്രകൃതേർ ഗുണ സമ്മൂഢാഃ
സജ്ജന്തേ ഗുണകർമസു
താനകൃത്സ്ന വിദോ മന്ദാൻ
കൃത്സ്നവിന്ന വിചാലയേത്                                                                (29)

പ്രകൃതിയുടെ ഗുണങ്ങളെക്കുറിച്ചറിയാത്ത മൂഢന്മാർ ഗുണാനുസൃത കർമങ്ങളിൽ ആസക്തിയുള്ളവരായിത്തീരുന്നു. അല്പജ്ഞരായ അവരെ തത്ത്വജ്ഞരായവർ ചഞ്ചലചിത്തരാക്കരുത്.

മയി സർവാണി കർമാണി
സംന്യസ്യാധ്യാതമ ചേതസാ
നിരാശീർ നിർമമോ, ഭൂത്വാ
യുദ്ധ്യസ്വ വിഗതജ്വരഃ                                                                           (30)

സകല കർമങ്ങളും എന്നിൽ സമർപ്പിച്ചിട്ട് ആത്മബോധത്തോടെ ഒന്നിലും ആശയില്ലാതെയും, എന്റേതെന്ന ഭാവം ഇല്ലാത്തവനായും, ദുഃഖം വെടിഞ്ഞ് നീ യുദ്ധം ചെയ്യുക. (അഹങ്കാരവും, സ്വാർഥതയും വെടിഞ്ഞ് , ഈശ്വരാർപ്പണമായി ചെയ്യുമ്പോൾ ഏതുകർമവും പവിത്രമായി തീരും).

യേ മേ മതമിദം നിത്യം
അനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോ𝑓നസൂയന്തോ
മുച്യന്തേ തേ𝑓പി കർമഭിഃ                                                                         (31)

ഏതുമനുഷ്യൻ എന്റെ ഈ അഭിപ്രായത്തെ ശ്രദ്ധയോടും, അസൂയയില്ലാതെയും അനുസരിക്കുന്നുവോ അവരും കർമബന്ധങ്ങളിൽ നിന്നു മോചിതരാകുന്നു.

യേ ത്വേതദഭ്യസൂയന്തഃ
നാനുതിഷ്ഠന്തി മേ മതം
സർവജ്ഞാനവിമൂഢാംസ്താൻ
വിദ്ധി നഷ്ടാനചേതസഃ                                                                         (32)

എന്നാൽ ഏതൊരുവൻ എന്റെ ഈ അഭിപ്രായത്തെ , അസൂയാലുവായിട്ട് അനുസരിക്കാതിരിക്കുന്നുവോ, അറിവില്ലാത്തവരും , വിവേകശൂന്യരുമായ അവർ നശിച്ചവരാണെന്ന് അറിഞ്ഞുകൊള്ളണം.

സദൃശം ചേഷ്ടതേ സ്വസ്യാഃ
പ്രകൃതേർ ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി
നിഗ്രഹഃ കിം കരിഷ്യതി                                                                          (33)

ജ്ഞാനസമ്പന്നൻ ( അറിവുള്ളവൻ) പോലും, തന്റെ പ്രകൃതിക്ക് ( ജന്മവാസന) അനുസൃതമായി പ്രവർത്തിക്കുന്നു. എന്തെന്നാൽ ജീവികൾ അവയുടെ പ്രകൃതിയെ പ്രാപിക്കുന്നു ( കർമവാസനയനുസരിച്ചുള്ള സ്വഭാവം കാണിക്കുന്നു). വാസനയെ അടക്കിവച്ചത്കൊണ്ട് എന്തുഫലം?

ഇന്ദ്രിയസ്യേന്ദ്രിയസ്യാർഥേ
രാഗദ്വേഷൗ വ്യവസ്ഥിതൗ
തയോർന്ന വശനാഗച്ഛേത്
തൗ ഹ്യസ്യ പരിപന്ഥിനൗ                                                                           (34)

ഇന്ദ്രിയങ്ങൾക്ക് ശബ്ദാദികളായ ഇന്ദ്രിയവിഷയങ്ങളിൽ രാഗവും ദ്വേഷവും സ്വതേ ഉള്ളതാണ്‌. ആ രാഗദ്വേഷങ്ങൾക്ക് അധീനനകരുത്. എന്തെന്നാൽ അവ മനുഷ്യന്റെ ശത്രുക്കളാകുന്നു.

ശ്രേയാൻ സ്വധർമോ വിഗുണഃ
പരധർമാത് സ്വനുഷ്ഠിതാത്
സ്വധർമേ നിധനം ശ്രേയഃ
പരധർമോ ഭയാവഹഃ                                                                                 (35)

നന്നായി അനുഷ്ഠിക്കപ്പെട്ട പരധർമത്തെക്കാൾ, ഗുണമില്ലാത്തതായാലും സ്വധർമം ശ്രേഷ്ഠമാകുന്നു. സ്വധർമം അനുഷ്ഠിച്ചുകൊണ്ടുള്ള മരണം പോലും ശ്രേയസ്കരമാണ്‌. എന്നാൽ പരധർമമാകട്ടെ, ഭയത്തെ ഉണ്ടാക്കുന്നതാണ്‌.

അർജ്ജുനൻ ഉവാച:

അഥ കേന പ്രയുക്തോ𝑓യം
പാപം ചരതി പുരുഷഃ
അനിച്ഛന്നപി വാർഷ്ണേയ
ബലാദിവ നിയോജിതഃ                                                                              (36)

അർജ്ജുനൻ പറഞ്ഞു ( ചോദിച്ചു ):
ഹേ വൃഷ്ണിവംശജനായ കൃഷ്ണ! എന്നാൽ ഒരുവൻ ഇച്ഛിക്കാതിരുന്നിട്ടുകൂടി, ആരാൽ പ്രേരിതനായിട്ടാണ്‌ ബലാല്കാരമായി നിയോഗിക്കപ്പെട്ടവനെപ്പോലെ പാപം ചെയ്യുന്നത്?

ശ്രീഭഗവാൻ ഉവാച:

കാമ ഏഷ ക്രോധ ഏഷ 
രജോഗുണ സമുദ്ഭവഃ
മഹാശനോ മഹാപാപ്മാ
വിദ്ധ്യേനമിഹ വൈരിണം                                                                            (37)

ശ്രീ ഭഗവാൻ പറഞ്ഞു:
ഇത് രജോഗുണത്തിൽ നിന്നുണ്ടായതും അനുഭവിച്ചിട്ടു മതിവരാത്തതും, മഹാപാപിയുമായ കാമമാകുന്നു. ക്രോധവും ഇതുതന്നെ. ഇതിനെ ഇവിടെ ശത്രുവെന്നറിഞ്ഞാലും. ( ആരാൽ പ്രേരിതനായി മനുഷ്യൻ പാപം ചെയ്യുന്നു, എന്ന അർജ്ജുനന്റെ ചോദ്യത്തിനു മറുപടിയായി, ആ ശത്രു കാമമാകുന്നു: അതുതന്നെ ക്രോധവും. എങ്ങനെയെന്നാൽ കാമത്തിനു തടസ്സം നേരിടുമ്പോൾ അതു ക്രോധത്തിന്റെ രൂപം സ്വീകരിക്കുന്നു, അതിനാൽ കാമം തന്നെയാണ്‌ പാപകർമത്തിന്‌ പ്രേരിപ്പിക്കുന്നത്‌ എന്ന് പറയുന്നു.)

ധൂമേനാവ്രിയതേ വഹ്നിഃ
യഥാദർശോ മലേന ച
യഥോല്ബേനാവൃതോ ഗർഭഃ
തഥാ തേനേദമാവൃതം                                                                                 (38)

അഗ്നി പുകയാലും , കണ്ണാടി അഴുക്കിനാലും എങ്ങനെ മൂടപ്പെട്ടിരിക്കുന്നുവോ, ഗർഭസ്ഥശിശു മറുപിള്ളയാൽ എങ്ങനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ, അപ്രകാരം ഈ ജ്ഞാനം ആ കാമം കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്നു.

ആവൃതം ജ്ഞാനമേതേന
ജ്ഞാനിനോ നിത്യവൈരിണാ
കാമരൂപേണ കൗന്തേയ 
ദുഷ്പൂരേണാനലേന ച                                                                                ( 39)

അല്ലയോ അർജ്ജുന! ജ്ഞാനിക്ക് നിത്യശത്രുവായിരിക്കുന്നതും, തൃപ്തിപ്പെടുത്താനാവാത്തതും അഗ്നിപോലെയുള്ളതും കാമരൂപവുമായ ഇതിനെക്കൊണ്ട് ജ്ഞാനം (വിവേകം ) മൂടപ്പെട്ടിരിക്കുന്നു.

ഇന്ദ്രിയാണി മനോബുദ്ധിഃ
അസ്യാധിഷ്ഠാനമുച്യതേ
ഏതൈർ വിമോഹയത്യേഷഃ
ജ്ഞാനമാവൃത്യ ദേഹിനം                                                                          (40)

ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണ്‌ കാമത്തിന്റെ ഇരിപ്പിടമെന്ന് പറയപ്പെടുന്നു. ഈ കാമം ഇവയെക്കൊണ്ട് (ഇന്ദ്രീയമോഹങ്ങളെക്കൊണ്ട്) ജ്ഞാനത്തെ മറച്ചിട്ട് ജീവനെ മോഹിപ്പിക്കുന്നു.

തസ്മാദ് ത്വമിന്ദ്രിയാണ്യാദൗ
നിയമ്യ ഭരതർഷ!
പാപ്മാനം പ്രജഹി ഹ്യേനം
ജ്ഞാനവിജ്ഞാനനാശനം                                                                        (41)

അല്ലയോ അർജ്ജുന! അതുകൊണ്ട് നീ ആദ്യം തന്നെ ഇന്ദ്രിയങ്ങളെ അടക്കിയിട്ട് ജ്ഞാനവിജ്ഞാനങ്ങളെ നശിപ്പിക്കുന്ന പാപാത്മാവായ ഈ കാമത്തെ നശിപ്പിക്കുക.( ആത്മവിഷയകമായ അറിവ് ജ്ഞാനം; അപ്രകാരം സിദ്ധമായ ജ്ഞാനത്തിന്റെ സവിശേഷമായ സ്വാനുഭവം വിജ്ഞാനം എന്ന് ശങ്കരഭാഷ്യം).

ഇന്ദ്രിയാണി പരാണ്യാഹുഃ
ഇന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാ ബുദ്ധിഃ
യോ ബുദ്ധേഃ പരതസ്തു സഃ                                                                        (42)

ഇന്ദ്രിയങ്ങൾ ശ്രേഷ്ഠങ്ങളാണെന്ന് പറയപ്പെടുന്നു. എന്നാൽ ഇന്ദ്രീയങ്ങളെക്കാൾ ശ്രേഷ്ഠം മനസ്സും, മനസ്സിനേക്കാൾ ശ്രേഷ്ഠം ബുദ്ധിയുമാകുന്നു. ആത്മാവാകട്ടെ , ബുദ്ധിയേക്കാൾ ശ്രേഷ്ഠമാണ്‌.( കഠോപനിഷത്തിലെ ഒരു മന്ത്രത്തിന്റെ ആശയം ഈ ശ്ളോകം ഉൾക്കൊള്ളുന്നു.)

ഏവം ബുദ്ധേ പരം ബുദ്ധ്വാ
സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ
കാമരൂപം ദുരാസദം                                                                                      (43)

വീരനായ അർജ്ജുന! ഇപ്രകാരം ബുദ്ധിയേക്കാൾ ശ്രേഷ്ഠമായ ആത്മാവിനെ അറിഞ്ഞിട്ട് നിശ്ചയാത്മികമായ ബുദ്ധിയെക്കൊണ്ട് മനസ്സിനെ  വിഷയങ്ങളിൽ പ്രവർത്തിക്കാതാക്കി (ബുദ്ധിയാൽ മനസ്സിനെ ആത്മാവിൽ ഉറപ്പിച്ച്) കാമരൂപിയായ ശത്രുവിനെ ഹനിച്ചാലും.

ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജ്ജുന സംവാദേ
കർമയോഗോ നാമ
തൃതീയോതധ്യായഃ


കർമയോഗം എന്ന മൂന്നാമധ്യായം കഴിഞ്ഞു.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ താഴെ comments എന്നിടത്ത് രേഖപ്പെടുത്തുക.

ലൈക്ക്‌ ചെയ്ത്കൊണ്ട്‌ നിങ്ങളും ചേരൂ ഭഗവദ്ഗീതയ്ക്കൊപ്പം.

മുൻ അധ്യായങ്ങൾ കാണാൻ ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക്‌ ചെയ്യൂ.